തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നെന്മാറ സ്വദേശിയെ സുഹൃത്ത് ഡംബൽകൊണ്ട് അടിച്ചുകൊന്നു: കയറാടി പയ്യാങ്കോട് സ്വദേശി സജേഷ് ആണ് കൊല്ലപ്പെട്ടത്.
നെന്മാറ : തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഒറഗഡത്തിനു സമീപം മദ്യപാനത്തിനിടയിലുണ്ടായ സംഘർഷത്തിൽ പാലക്കാട് നെന്മാറ സ്വദേശിയെ സുഹൃത്ത് ജിം ഉപകരണമായ ഡംബൽകൊണ്ട് അടിച്ചുകൊന്നു.കയറാടി പയ്യാങ്കോട് സ്വദേശി സജേഷ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് അസ്കർ (25) പിടിയിലായി. വല്ലം സിപ്കോട്ടിനു സമീപം പുതുതായി നിർമിച്ച ഇഎസ്ഐ ആശുപത്രിയിൽ വെൽഡിങ് ജോലികൾക്കായാണ് ഇരുവരും തമിഴ്നാട്ടിൽ എത്തിയത്. വ്യാഴാഴ്ച രാത്രി പോണ്ടൂർ ടാസ്മാക് കടയ്ക്കു സമീപം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രകോപിതനായ സജേഷ് അസ്കറിനെ വടികൊണ്ട് ആക്രമിക്കുകയും ഗുരുതര പരുക്കേൽപ്പിക്കുകയും ചെയ്തു. സ്വകാര്യ ആശുപ്രതിയിൽ ചികിത്സതേടിയ അസ്കർ അർധരാത്രിയോടെ ഇവരുടെ വീട്ടിലേക്കുപോയി. ഈ സമയം കട്ടിലിൽ ഉറങ്ങുകയായിരുന്ന സജേഷിനെ ഡംബൽകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സജേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു വീടിനു മുന്നിൽ ഉപേക്ഷിച്ച് അസ്കർ ഒളിവിൽ പോവുകയായിരുന്നു.രാവിലെ വീട്ടുപടിക്കൽ മൃതദേഹം കണ്ടതിനെ തുടർന്ന് സമീപവാസികളാണ് ഒറഗടം പോലീസിൽ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ട ത്തിനായി ചെങ്കൽപട്ട് സർക്കാർ ആശുപ്രതിയിലേക്കു മാറ്റി. വല്ലം സിപ്കൊട്ടിനടത്തു ഒളിവിൽ കഴിയുകയായിരുന്ന അസ്കറിനെ പൊലീസ് പിടികൂടി.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.
