ഗുജറാത്തിലെ 64 ശതമാനം കുട്ടികളും മൊബൈൽ ഫോൺ അടിമകൾ
.ഗാന്ധിനഗർ : സംസ്ഥാനത്ത് കുട്ടികളിൽ മൊബൈൽ ഫോണിനോടുള്ള അഭിനിവേശം ഭയാനകമാംവിധം വർധിച്ചുവരികയാണ്.തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നതിനാൽ കുട്ടികൾ കൂടുതൽ തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്നത് മൂലം കുട്ടികളുടെ മാനസികാവസ്ഥ കൂടുതൽ അപകടത്തിലേക്ക് വഴിമാറുന്ന അവസ്ഥയാണ് കാണപ്പെടുന്നത്.കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് 12-നും 17-നും ഇടയിൽ പ്രായമുള്ള 4 കുട്ടികൾ മൊബൈൽ ഫോൺ കിട്ടാത്തതിൻ്റെ പേരിലും, മൊബൈൽ ഗെയിമിൻ്റെ പേരിലും, മൊബൈൽ ഫോണിലുള്ള മറ്റ് അഭിനിവേശത്തിന്റെ പേരിലും ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കൊറോണയിലെ ഓൺലൈൻ വിദ്യാഭ്യാസമാണ് കുട്ടികളിൽ ഫോൺ ഉപയോഗം വർധിക്കുന്നതിനുള്ള മുഖ്യകാരണം.പ്രീ-പ്രൈമറി മുതൽ 8-ാം ക്ലാസ് വരെയുള്ള കുട്ടികളിലും സോഷ്യൽ മീഡിയ ആസക്തി വളരെയധികം വർധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു.മൊബൈൽ ഫോൺ ഭ്രമം മയക്കുമരുന്നിനേക്കാൾ അപകടകരമാണെന്ന് സമീപകാല ക്രിമിനോളജി, സൈക്കോളജി ഗവേഷണങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.2024-ൽ നടത്തിയ ഒരു സർവേ അനുസരിച്ച് ചെറുപ്പക്കാരായ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളോടൊത്ത് ചിലവഴിക്കുന്നതിനായി സമയം ഇല്ലാത്തത് മൂലം കുട്ടികൾ ഭൂരിഭാഗവും മൊബൈലിനെ ആശ്രയിക്കുകയും ഇതിലൂടെ കുട്ടികൾ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് മാറുകയും അവരുടെ മാനസിക വളർച്ചയെ ഇത് കൂടുതൽ ബാധിക്കുകയും ചെയ്യുന്നു.സ്‌മാർട്ട്‌ഫോണുകളിലേക്കും സോഷ്യൽ മീഡിയകളിലേക്കും കുട്ടികളുടെ ആസക്തി വർധിച്ച സാഹചര്യത്തിൽ ഇതിനെ ചെറുക്കുന്നതിനായി എല്ലാ വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരിൽ നിന്നും സർക്കാർ നിർദ്ദേശങ്ങൾ ക്ഷണിച്ചു.സംസ്ഥാനത്ത്, 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ നിലവിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.*മൊബൈൽ ഫോണുകൾ മൂലം ജീവൻ നഷ്ടപെട്ട കേസുകൾ*ഭുജിലെ മൊഖാന ഗ്രാമത്തിൽ 17 വയസ്സുള്ള കൗമാരക്കാരൻ മൊബൈൽ ഫോൺ ഗെയിമിൽ തോറ്റതിന് ശേഷം വിഷം കുടിച്ച് ആത്മഹത്യ ചെയ്തു.മൊബൈലിൽ ലൈവ് ആയി വിഷം കുടിച്ച് അമ്രേലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ബാഗ്നിയ ഗ്രാമത്തിൽ താമസിക്കുന്ന 15 വയസ്സുക്കാരൻ മരിച്ചു.സൂറത്തിലെ വരാച്ചയിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി മാതാപിതാക്കൾ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. രാജ്‌കോട്ടിൽ ബോർഡ് പരീക്ഷ അടുത്തതിനാൽ പിതാവ് ഫോൺ മാറ്റി വച്ച കാരണത്തിൽ 12-ാം ക്ലാസ് വിദ്യാർത്ഥി വിഷം കുടിച്ച് ജീവിതം അവസാനിപ്പിച്ചു.രാജ്‌കോട്ടിൽ, ഗെയിമിംഗ് ആപ്പിൽ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഒരു കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.സൂറത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി മൊബൈൽ ഫോണിനെ ചൊല്ലി കുടുംബവുമായുണ്ടായ തർക്കത്തെ തുടർന്ന് തൂങ്ങിമരിച്ചു.പണ്ടേസരയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അമ്മ നിഷേധിച്ചതിൽ പ്രതിഷേധിച്ച് 14 വയസ്സുള്ള വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.മുംബൈയിൽ താമസിക്കുന്ന ഗുജറാത്തി കുടുംബത്തിലെ പതിനാറുകാരൻ വീട്ടുകാർ മൊബൈൽ ഫോൺ എടുത്തുവച്ചതിനെ തുടർന്ന് തൂങ്ങി മരിച്ചു.
റിപ്പോർട്ട് GNM
