ഓൺലൈൻ തട്ടിപ്പ് :ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്നത് വാട്സ്ആപ്പ് എന്ന് റിപ്പോർട്ട്.
ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്നത് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2024 ലെ ആദ്യ മൂന്ന് മാസങ്ങളിൽ, വാട്ട്‌സ്ആപ്പ് വഴിയുള്ള സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികളും ടെലിഗ്രാമിനെതിരെ 22,680 പരാതികളും ഇൻസ്റ്റാഗ്രാമിനെതിരെ 19,800 പരാതികളും ലഭിച്ചു.ഗൂഗിൾ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് തട്ടിപ്പിന് തുടക്കമിടുന്നത്. തൊഴിൽ രഹിതരായ യുവാക്കളും വീട്ടമ്മമാരും വിദ്യാർഥികളുമാണ് ‘പുഗ് ബുച്ചറിങ് സ്കാം’ അല്ലെങ്കിൽ ‘ഇൻവെസ്റ്റ്മെന്റ് സ്കാം’ എന്നറിയപ്പെടുന്ന തട്ടിപ്പിൽ കൂടുതലായും കുടുങ്ങുന്നത്. ലോക വ്യാപകമായി ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.നിയമവിരുദ്ധ ആപ്പുകൾ ആളുകളിലേക്ക് എത്തിക്കാൻ ലിങ്ക് ഷെയർ ചെയ്യുന്നതാണ് മറ്റൊരു പ്രധാന തട്ടിപ്പ് രീതി. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിലെ ഡാറ്റ മുഴുവനായും ചോരും. സൈബർ കുറ്റകൃത്യങ്ങളെ നേരിടാനായി ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെന്റർ (ഐ4സി) ഗൂഗിളും ഫേസ്ബുക്കുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ബാങ്കിങ് മാൽവെയറുകൾ, നിയമവിരുദ്ധ ആപ്പുകൾ എന്നിവയുടെ വിവരം ഇടക്കിടെ ഐ4സി പുറത്തുവിടാറുണ്ട്. വിവിധ ഏജൻസികൾക്ക് സൈബർ കുറ്റകൃത്യം നേരിടാനുള്ള പരിശീലനവും ഐ4സി നൽകിവരുന്നുണ്ട്
