ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി :രാജാക്കാട് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു., ശാന്തൻപാറ സ്വദേശി ജഗൻമോഹന്റെ ഭാര്യ ശാന്തി കഴിഞ്ഞ 4നാണ് മരിച്ചത്. സംഭവത്തിൽ ജഗൻമോഹന്റെ സഹോദരി ഭർത്താവ് രാമകൃഷ്ണൻ(50)നെ ശാന്തൻപാറ പൊലീസ് അറസ്റ്റുചെയ്തു. ജഗൻമോഹൻ വീട്ടിലില്ലാതിരുന്ന സമയത്ത് രാമകൃഷ്ണൻ ആണി വാങ്ങാനായി ഇവരുടെ വീട്ടിലെത്തി. ഇക്കാര്യം ശാന്തി ജഗൻമോഹനെ ഫോണിൽ വിളിച്ച് അറിയിക്കുകയും താൻ തിരികെ വന്നതിനുശേഷം ആണി കൊടുക്കാമെന്ന് ജഗൻ പറയുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തിയ ജഗൻ ശാന്തി നിലത്ത് ബോധമില്ലാതെ കിടക്കുന്നതായാണ് കണ്ടത്. തനിക്ക് ചായ തന്നതിനുശേഷം കുഴഞ്ഞുവീണതാണെന്ന് രാമകൃഷ്ണൻ ജഗൻമോഹനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ശാന്തി മരിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരാണ് ശാന്തിയുടെ കഴുത്തിൽ അസ്വഭാവികമായ അടയാളം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസംമുട്ടിയാണ ശാന്തി മരിച്ചതെന്ന് തിരിച്ചറിഞ്ഞു. രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ ശ്വാസം മുട്ടിച്ച്കൊലപ്പെടുത്തിയതാണെന്ന് മൊഴിനൽകിയത്. ശാന്തിയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് രാമകൃഷ്ണൻ പൊലീസിന് നൽകിയ മൊഴി




