പടയപ്പ ടാക്സി കാർ ആക്രമിച്ചു

മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ വെച്ചാണ് പടയപ്പ ടാക്സി കാർ ആക്രമിച്ചത്. ആക്രമണത്തിൽ നിന്ന് ടാക്സി ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ കാറിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.കണ്ണൻ ദേവൻ കമ്പനിയുടെ നയമക്കാട് എസ്റ്റേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. വിനോദസഞ്ചാരികളെ ഇറക്കി തിരികെ വരികയായിരുന്ന ടാക്സി കാറിന് മുന്നിലേക്ക് പടയപ്പ പെട്ടെന്ന് വരികയായിരുന്നു. ആനയെ കണ്ട ഉടനെ ഡ്രൈവർ വണ്ടി നിർത്താൻ ശ്രമിച്ചെങ്കിലും പടയപ്പ കാറിന് നേരെ നീങ്ങുകയായിരുന്നു. ഭയന്നുപോയ ഡ്രൈവർ പെട്ടെന്ന് കാറിൽ നിന്നും പുറത്തിറങ്ങി ഓടിയതിനാലാണ് ജീവൻ രക്ഷിക്കാനായത്.കാറിന്റെ ബോണറ്റിലും മുൻഭാഗത്തും പടയപ്പ ശക്തമായി ഇടിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ഏറെ നേരം റോഡിൽ നിലയുറപ്പിച്ച ആന പിന്നീട് കാടിനുള്ളിലേക്ക് മറയുകയായിരുന്നു.മൂന്നാറിലെ ജനങ്ങൾക്ക് പരിചിതനായ ആനയാണെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി പടയപ്പയുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നതായാണ് നാട്ടുകാർ പറയുന്നത്. മുൻപ് ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പ ഇപ്പോൾ വാഹനങ്ങൾ തടയുന്നതും വീടുകൾക്കും കടകൾക്കും നേരെ തിരിയുന്നതും പതിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും പ്രദേശത്തെ ഒരു കട പടയപ്പ തകർത്തിരുന്നു.

