കുടുംബ വഴക്കിന്റെ പ്രതികാരം തീർത്തത് മകളിൽ ; അയൽവാസിയുടെ കൊടും ക്രൂരത
തൃശ്ശൂർ ഒല്ലൂരിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. വർഷങ്ങളായി നിലനിന്നിരുന്ന കുടുംബ വഴക്കിന്റെ പക ഒടുവിൽ ചെന്നവസാനിച്ചത് വിവാഹമോചിതയും രണ്ട് മക്കളുടെ അമ്മയുമായ ഒരു സ്ത്രീയുടെ ദാരുണമായ കൊലപാതകത്തിലാണ്. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശിയായ 45 കാരി സൗമ്യയാണ് അയൽവാസിയായ തോമസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്.ജോലി കഴിഞ്ഞ് വൈകുന്നേരം ഏഴ് മണിയോടെ രണ്ട് മക്കൾ കാത്തിരിക്കുന്ന വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൗമ്യ. വീടിന് തൊട്ടടുത്ത് വെച്ച് കാത്തുനിന്ന തോമസ് യാതൊരു പ്രകോപനവുമില്ലാതെ സൗമ്യയെ കുത്തി വീഴ്ത്തുകയായിരുന്നു. തുടയുടെ ഭാഗത്തേറ്റ മാരകമായ മുറിവാണ് മരണകാരണമായത്. നിലവിളി കേട്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. അമ്മയെ നഷ്ടപ്പെട്ടതോടെ രണ്ട് മക്കൾ ഇപ്പോൾ പൂർണ്ണമായും അനാഥരായിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെ കിണറ്റിൽ വീണ പ്രതി തോമസിനെ ഫയർഫോഴ്സാണ് പുറത്തെടുത്തത്. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ചെറിയ തർക്കങ്ങൾ പോലും വലിയ പകയായി വളരുമ്പോൾ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ തണലാണ്.

