യുദ്ധം രൂക്ഷം :ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻ മിസൈലാക്രമണം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യുഎസ് എയർബേസിലാണ് ആക്രമണം. താവളം കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായി ഓപൺ സോഴ്‌സ് ഇന്റലിജൻസ് വിവരങ്ങൾ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തു.ഇന്നു രാവിലെയാണ് ഇറാഖിലെ എർബിൽ നഗരത്തിൽ അതിശക്തമായ സ്‌ഫോടനങ്ങൾ കേട്ടത്. അമേരിക്കൻ സൈനികർ താമസിക്കുന്ന എർബിൽ എയർബേസിന് മുകളിൽ വലിയ കറുത്ത പുകപടലങ്ങൾ ഉയരുന്നതായി ഉപഗ്രഹ ദൃശ്യങ്ങളും സ്‌കൈ ന്യൂസും സ്ഥിരീകരിച്ചു. ഇറാന്റെ ഫാർസ് വാർത്താ ഏജൻസിയാണ് എർബിലിലെ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരം ആദ്യം പുറത്തുവിട്ടത്. ഇറാഖി സുരക്ഷാ സേനയെ സഹായിക്കാനായി ഇവിടെ എത്ര അമേരിക്കൻ സൈനികർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.ഇറാഖിന് പുറമെ കുവൈത്തിലും അബുദാബിയിലും ഇന്നും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. മേഖലയിലെ വിവിധ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാന്റെ നീക്കം. ബഹ്റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക താവളത്തിൽ മിസൈലുകൾ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപടയുടെ സർവീസ് സെന്റർ ആക്രമണത്തിൽ ഏറെക്കുറെ തകർന്നടിഞ്ഞതായാണു വിവരം.


