വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു

കാസർകോട്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു.മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈലയ്ക്ക് പിന്നാലെ ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മരിച്ചത്. അദ്ദേഹം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ഉമ്മർ പോലീസ് കസ്റ്റഡിയിലാണ്.തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാസഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു.കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഉമ്മറിന്റെ ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല. ഉമ്മർവിദേശത്ത് ജോലിചെയ്തിരുന്നയാളാണ്. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു


