തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേയാട് ചിറ്റിലപ്പാറയിൽ താമസിച്ചിരുന്ന വിദ്യ ചന്ദ്രൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യയുടെ ഭർത്താവ് രതീഷ് (41) നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ കുടുംബകലഹത്തെ തുടർന്നാണ് ആക്രമണമുണ്ടായത്. വഴക്കിനിടെ രതീഷ് വിദ്യയെ കൈകൊണ്ടും വടികൊണ്ടും മർദിച്ചതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ വിദ്യയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവും ഭാര്യയും തമ്മിൽ മുമ്പും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
