ഭര്‍ത്താവിന്റെ മരണസത്യം തേടി അലഞ്ഞ രേഷ്മയും വിടവാങ്ങി; വയനാട് കുടുംബത്തെ നടുക്കിയ ഇരട്ട മരണം
ആറുമാസം മുമ്പ് ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിൻ്റെ ഭാര്യ വയനാട് കൊളേരി സ്വദേശി രേഷ്മ (35 ) വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു.ഒരു മകൾ ഉണ്ട്. ആരാധ്യ (തംബുരു).കഴിഞ്ഞ ജൂലൈ നാലിനാണ് ഇസ്രായേലിൽ കെയർ ഗീവറായി ( വൃദ്ധരെ പരിചരിക്കൽ ) ജോലി ചെയ്‌തിരുന്ന ജിനേഷ് മരിച്ചതായി വാർത്ത വന്നത്.80 വയസ്സുള്ള വയോധികയെ വധിച്ച ശേഷം ജിനേഷ് സ്വയം ജീവനൊടുക്കി എന്നായിരുന്നു പുറത്തുവന്ന വാർത്ത.എന്നാൽ അത് വിശ്വസിക്കാൻ ഭാര്യ രേഷ്മക്കായില്ല. സ്വതേ സൗമ്യസ്വഭാവക്കാരനായ ജിനേഷ് അങ്ങനെ ചെയ്യില്ലെന്ന് ഭാര്യയും കുടുംബവും ഉറച്ചു വിശ്വസിച്ചു.പുറത്തുനിന്നുള്ള ആരോ ചെയ്തതാന്ന് സൂചനകൾ പിന്നീട് വന്നെങ്കിലും, ആ വഴിയിൽ അന്വേഷണം മുമ്പോട്ട് പോയില്ല.രേഷ്മ നടത്തിയ തുടർ അന്വേഷണങ്ങൾക്കും ഫലം ഉണ്ടായില്ല. ഇന്ത്യൻ എംബസിയിൽ നിന്നോ ഇസ്രായേൽ അധികൃതരിൽ നിന്നോ കൃത്യമായ മറുപടി കിട്ടിയില്ല.ഭർത്താവിന്റെ മരണത്തിന്റെ കാരണമറിയാൻ ആ കുടുംബിനി മുട്ടാത്ത വാതിലുകളില്ല.”എന്റെ ജിനേ.ഷേട്ടന്റെ മരണകാരണത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ?”അവളെ വിളിച്ചുകൊണ്ടിരുന്ന പ്രവാസികളോട് രേഷ്മ ആദ്യം ചോദിച്ചിരുന്നത് ഇതായിരുന്നു.ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ രേഷ്മ ഏറെ മനോവിഷമത്തിലായിരുന്നു.ഒടുവിൽ, സത്യം അറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് മകളെ ഒറ്റക്കാക്കി രേഷ്മയും ഭർത്താവിന്റെ അടുക്കലേക്ക് യാത്രയായി.
