യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനെ കാണ്മാനില്ല
കാരമുക്ക്: മണലൂർ ഗവ. ഐടിഐ റോഡിലെ വാടകവീട്ടിൽ 35കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ തൃക്കുന്ന് സ്വദേശിനിയും പുത്തൻപുരയ്ക്കൽ സലീഷിന്റെ ഭാര്യയുമായ നിഷമോൾ (35) ആണ് മരിച്ചത്. ഭർത്താവ് സലീഷിനെ സംഭവത്തിനു പിന്നാലെ കാണാനില്ല.ഞായർ രാവിലെയായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. അമ്മ ഉണരുന്നില്ലെന്ന് കുട്ടികൾ അടുത്ത വീട്ടിൽ അറിയിച്ചതിനെ തുടർന്ന് അയൽക്കാർ വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് നിഷയെ കിടപ്പുമുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പല തവണ വിളിച്ചിട്ടും സലീഷിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂവെന്നും അന്വേഷണ സംഘം അറിയിച്ചു.ഒന്നര വർഷമായി ഐടിഐ റോഡിലെ വാടക വീട്ടിലാണ് നിഷയും സലീഷും താമസം. കാഞ്ഞാണിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ജോലിയിൽ നിന്നിരുന്ന നിഷ കഴിഞ്ഞ രണ്ടുദിവസമായി അവധിയിലായിരുന്നു.ചാലക്കുടി സ്വദേശിനിയായ നിഷയുടെ ആദ്യ ഭർത്താവ് അസുഖം മൂലം മരിച്ചിരുന്നു. തുടർന്ന് നിഷയും സലീഷും വിവാഹിതരായി. ആദ്യ വിവാഹത്തിൽ നിന്നുള്ള രണ്ടു കുട്ടികളാണ് ഇവരോടൊപ്പം താമസിച്ചിരുന്നത്. സലീഷുമായുള്ള ബന്ധത്തിൽ മക്കളില്ല.നിഷയെ സലീഷ് പലപ്പോഴും മർദിക്കാറുണ്ടെന്നും ഇതുസംബന്ധിച്ച് നിഷ മുൻപ് പൊലീസിൽ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.മക്കൾ: വൈഗ, വേദ.
