നെന്മാറ പയ്യാങ്കോട് സ്വദേശിയായ യുവാവിനെ തലയ്ക്ക് അടിച്ചുകൊന്ന പ്രതിയുടെ വീട് കത്തി നശിച്ചു
നെന്മാറ: തമിഴ്നാട് കാഞ്ചിപുരത്ത് മദ്യപിച്ചതിനുശേഷം കല ഹത്തെ തുടർന്ന് ഡംബൽ (ജിം ഉപകരണം) ഉപയോഗിച്ച് തലയ്ക്ക് അടിച്ചുകൊന്ന പ്രതി അയിലൂർ കയറാടി പയ്യാങ്കോടുള്ള അസ്കർ (25) കുടുംബത്തോടെ താമസിക്കുന്ന വീട് കത്തി നശിച്ചു. ഞായർ രാവിലെ പത്തരയോടെയാണ് കയറാടി സെന്റ് ജോർജ് പള്ളി കവലയിൽ നിന്നും പയ്യങ്കോട്ടേക്കുള്ള റോഡിൽ സ്ഥിതിചെയ്യുന്ന ഓടിട്ട വീടാണ് തീകത്തിയത്. 11.30 ഓടെ തീ കത്തുന്നത് കണ്ട പ്രദേശവാസികൾ നെന്മാറ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി 12.30 ഓടെ തീ അണച്ചു.നെന്മാറ പോലീസ് വീട് തീ പിടിച്ചതുമായ് സംബന്ധിച്ച് കേസെടുത്തു. തീപിടുത്ത സമയത്ത് വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. സാധനസാമഗ്രികളും മറ്റും കത്തി നശിച്ചു. കയറാടി പയ്യാങ്കോട് സ്വദേശി സജേഷ് (29) കഴിഞ്ഞ വ്യാഴാഴ്ചയാണ് കാഞ്ചീപുരത്തിനടുത്ത് പോണ്ടൂർ ടാസ്മാക് കടയ്ക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടതിനെ തുടർന്നാണ് കയറാടി പയ്യാങ്കോട് സ്വദേശിയും സജേഷിന്റെ സുഹൃത്തും കൂടെ താമസിച്ചിരുന്ന അസ്കർ (25) സംഭവത്തിൽ തമിഴ്നാട് പോലീസ് പിടിയിലാകുന്നത്. വല്ലം സിപ്കോട്ടിനു സമീപം പുതുതായി നിർമിച്ച ഇ.എസ്.ഐ ആശുപ്രതിയിൽ വെൽഡിങ് ജോലികൾക്കായാണ് ഇരുവരും തമിഴ്നാട്ടിൽ എത്തിയത്. മരിച്ച സജേഷിന്റെ സംസ്കാരം ഞായറാഴ്ച അയിലൂർ വാതക ശ്മശാനത്തിൽ സംസ്കരിച്ചതിനുശേഷമാണ് അസ്കറിന്റെ വീടിന് തീപിടുത്തം ഉണ്ടായത്.കൊലപാതകത്തിൽ അസ്കർ പോലീസ് പിടിയിൽ ആയതോടെ അയൽവാസികൾ തമ്മിലുള്ള ഭീഷണിയും മറ്റും തുടർന്ന് അസ്കറിന്റെ വീട്ടുകാർ വീട്ടിൽ നിന്നും താമസം മാറിയിരുന്നു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




