മാലിന്യച്ചാക്കിൽ തട്ടി ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവതിയുടെ കുഞ്ഞു മരിച്ചു: മരിച്ചതു പൂർണവളർച്ചയെത്താതെ ജനിച്ച ഇരട്ടക്കുട്ടികളിൽ ഒരാൾ
പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിന്റെ ട്രാക്ടറിൽ നിന്നു വീണ മാലിന്യച്ചാക്കുകളിൽ തട്ടി ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞു മരിച്ചു.;മുട്ടിക്കുളങ്ങര കൊടിയംകാട് സ്വദേശി വി.വിഷ്ണു – അജീന ദമ്പതികളുടെ ആറു ദിവസം മാത്രം പ്രായമായ കുഞ്ഞാണു ചികിത്സയിലിരിക്കേ ഉച്ചയോടെ മരിച്ചത്. പെൺകുഞ്ഞ് വെന്റിലേറ്ററിൽ തുടരുകയാണ്.അപകടത്തെത്തുടർന്ന് പൂർണവളർച്ചയെത്താതെയാണ് അജീന ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. 19ന് രാവിലെയാണു പുതുപ്പരിയാരം പഞ്ചായത്തിന്റെ മാലിന്യം കൊണ്ടുപോകുന്ന, നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ നിന്നു റോഡിലേക്കു വീണ ചാക്കുകളിൽ തട്ടി ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വീണ് ഇരുവർക്കും പരുക്കേറ്റത്. അപകടസമയത്ത് ഏഴു മാസം ഗർഭിണിയായിരുന്നു അജീന. വീഴ്ചയിൽ വയറിനുണ്ടായ ആഘാതത്തിൽ തൊട്ടടുത്ത ദിവസം അജീനയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിലെ ആഘാതം കാരണമുണ്ടായ പരുക്കിലാണ് കുഞ്ഞു മരിച്ചതെന്നു വിഷ്ണുവിന്റെ ബന്ധു പറഞ്ഞു. അപകടത്തിൽ വിഷ്ണുവിന്റെ വലതുകയ്യിലെ എല്ലു പൊട്ടിയിരുന്നു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




