ശബരിമല വിമാനത്താവള പദ്ധതിഹൈക്കോടതി നിർദേശം പരിഗണിക്കാത്തതിൽപ്രതിഷേധം ശക്തം
കൊടുമൺ : നിർദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിക്ക് വേണ്ടി പ്ലാൻ്റേഷൻ മേഖലയിലെ ഭൂമി കൂടി സാമൂഹിക ആഘാത പഠനം നടത്തണമെന്ന ഹൈക്കോടതി നിർദേശം സംസ്‌ഥാന സർക്കാർ പരിഗണിക്കാത്തതിനാൽ ശബരിമല വിമാനത്താവള ആക്‌ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. വനമേഖലയല്ലാത്ത, ഗതാഗത സൗകര്യങ്ങളോടു കൂടിയ സർക്കാർ സ്‌ഥലം ഉള്ളപ്പോൾ സംസ്ഥാന സർക്കാരിന്റെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ കോടികൾ കൊടുത്തു സ്‌ഥലം പൊന്നും വിലക്കെടുക്കാനുള്ള സർക്കാർ നീക്കം അപലപനീയമാണ്. കൊടുമണ്ണിലെ പ്ലാന്റേഷൻ മേഖല കൂടി വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ടു സാമുഹിക ആഘാത പഠനം നടത്തു വാനുള്ള ഭൂമിയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയത് മാസങ്ങൾക്കു മുൻപാണ്. ഇതു വരെ പരിശോധന നടത്തി യില്ലെന്നു മാത്രമല്ല ആ പേര് പറയാൻ പോലും സർക്കാർ തയാറായിട്ടില്ല. ഹൈക്കോടതി വിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന്റെ മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു. ചെയർമാൻ ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, പഞ്ചായത്തംഗം എ.വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, ആർ. പത്മകുമാർ, ജോൺസൺ കുളത്തുംകരോട്ട്, സുരേഷ് കുഴിവേലിൽ, സച്ചു രാധാകൃഷ്ണൻ, ടി.തുളസീധരൻ, വി.കെ.സ്റ്റാൻലി, രാജൻ സുലൈമാൻ, വിനോദ് വാസുക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട് എച്ച് ആർ സലിം കാവശേരി




