നെന്മാറ ഇരട്ടക്കൊലക്കേസ്;പ്രതി ചെന്താമര വിറ്റ ഫോൺ ഓൺ ആയി
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര വിറ്റ ഫോൺ ഓൺ ആയി. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. ചെന്താമര മുൻപ് തിരുവമ്പാടിയിൽ ക്വാറിയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. അതേസമയം, സിം ഓൺ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്.അതേസമയം, നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയിൽ തിരച്ചിൽ തുടരുന്നു എന്ന് പാലക്കാട് എസ് പി അജിത് കുമാർ പറഞ്ഞു. മറ്റൊരു ടീം കൂടി അവിടം കേന്ദ്രീകരിച്ച് പരിശോധന നടത്തും. കെഡാവർ ഡോഗിനെ ഉപയോഗിച്ച് നാളെ പരിശോധന തുടരും എന്നും അദ്ദേഹം അറിയിച്ചു.ഡ്രോൺ പരിശോധന കൊണ്ട് പ്രയോജനം ഉണ്ടായില്ല. ചില തെറ്റായ വിവരങ്ങളും ലഭിച്ചു. സി ഡി ആർ പരിശോധനയിലും ഗുണം ഉണ്ടായില്ല. പ്രതിയുടെ സഹോദരന ചോദ്യം ചെയ്യുന്നു. മറ്റൊരു സ്ഥലത്തേക്ക് കൂടി അന്വേഷണം നടത്തും. അവിടേക്ക് മറ്റൊരു ടീമിനെ അയക്കും. പ്രതിയുടെ ജാമ്യാപേക്ഷ നെന്മാറ പൊലീസ് എതിർത്തിരുന്നു. പൊലീസ് എതിർത്ത ജാമ്യ വ്യവസ്ഥകൾ കോടതിയാണ് നിഷേധിച്ചത്. പൊലീസിന് വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കും. എഡിജിപിക്ക് ഇന്ന് തന്നെ റിപ്പോർട്ട് നൽകും എന്നും പാലക്കാട് എസ് പി അജിത് കുമാർ അറിയിച്ചു.




