ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി ക്കുന്നു ;പി വി അൻവർ
വയനാട്ടിലെ കടുവ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പി വി അന്‍വര്‍. ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുകയാണെന്ന് പിവി അന്‍വര്‍ കുറ്റപ്പെടുത്തി. നഷ്ടപരിഹാരം പത്ത് ലക്ഷം എന്നത് പതിനൊന്ന് ലക്ഷമാക്കിയതാണ് സര്‍ക്കാരിന്റെ മഹാ മനസ്‌കതയെന്ന് അദ്ദേഹം പരിഹസിച്ചു. കേരളം വന്യമൃഗശാലയായി മാറിയെന്നും വെടിവെച്ചു കൊല്ലും എന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ഒരൊറ്റ പരിഹാരമേയുള്ളു. വെടിവച്ച് കൊന്ന് തന്നെയാണ് ലോകരാജ്യങ്ങളില്‍ നിയന്ത്രിക്കുന്നത്. വന്യ മൃഗ സംരക്ഷണ നിയമത്തില്‍ ഭേതഗതി വരുത്തി, ആ ഭേതഗതിയുടെ അടിസ്ഥാനത്തില്‍ കാട്ടിലെ നിശ്ചിത സ്ഥലത്ത് വസിക്കാന്‍ കഴിയുന്ന അത്രയും മൃഗങ്ങളെ മാത്രമേ നിലനിര്‍ത്താവൂ. മനുഷ്യന്റെ ജനസംഖ്യ വര്‍ധിക്കുന്നു എന്ന് പറഞ്ഞാണ് ഇവിടെ ജനന നിയന്ത്രണം നടപ്പിലാക്കിയത്. കാടൊരിക്കലും വര്‍ധിക്കുന്നില്ല –അന്‍വര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം നടന്നത്.
