നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം പൂർത്തിയായി; അടക്കിയത് പുതിയ കല്ലറയിൽ: നേതൃത്വം നൽകി ചെങ്കൽ ക്ഷേത്ര മഠാധിപതി
തിരുവനന്തപുരം :വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം പൂർത്തിയായി. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. ചെങ്കൽ ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ഗോപന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപ ഘോഷയാത്രയോടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.അടക്കാനായി നേരത്തെ നിർമ്മിച്ച സമാധിത്തറ പൊളിച്ചുനീക്കി പുതിയ സമാധിത്തറ ഉണ്ടാക്കിയിരുന്നു. ‘ഋഷിപീഠം’ എന്ന പേരിലാണു പുതിയ മണ്ഡപം അറിയപ്പെടുക. അതേസമയം, ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും.
