കുപ്രസിദ്ധ മോഷ്ടാവ് പുന്നമൂട് രാജേന്ദ്രൻ റെയിൽവേ പോലീസിന്റെ പിടിയിൽ
പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നും ബാഗ് മോഷ്ടിച്ചശേഷം അതിവിദഗ്ധമായി ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്ന ഇയാളെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്
റിപ്പോർട്ട് അനീഷ് ചുനക്കര
പാലക്കാട് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ വിശ്രമിച്ചുകൊണ്ടിരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോണുകളും ബാഗും മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് മാവേലിക്കര പുന്നമൂട് സ്വദേശി രാജേന്ദ്രൻ എന്ന് വിളിക്കുന്ന യേശുദാസ് റെയിൽവേ പോലീസിന്റെ പിടിയിലായി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നും ബാഗ് മോഷ്ടിച്ചശേഷം അതിവിദഗ്ധമായി ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്ന ഇയാളെ കോട്ടയത്തുനിന്നും പിടികൂടി. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ, പാലക്കാട്ടു നിന്നും ലഭിച്ച മറ്റ് സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ദ്രുതഗതിയിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരം ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന ശബരി എക്സ്പ്രസിൽ ഉണ്ട് എന്ന് മനസ്സിലാക്കുകയും കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നടത്തിയ തിരച്ചിലാണ് ഇയാൾ പിടിയിലായത്. കൂടുതൽ അന്വേഷിച്ചതിൽ മാവേലിക്കരയിലും പരിസരങ്ങളിലും മുൻപ് നടത്തിയിട്ടുള്ള അനേകം മോഷണകേസുകളിൽ ഇയാൾ പ്രതിയും ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ളതായി മനസ്സിലായി.. കോട്ടയം ഗവൺമെൻറ് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ റെജി പി ജോസഫ്, റെയിൽവേ ക്രൈം ഇൻറലിജൻസ് ഉദ്യോഗസ്ഥരായ പ്രൈസ് മാത്യു, ഫിലിപ്പ്ജോൺ, സന്തോഷ് കുമാർ, ശരത് എന്നിവരുടെ സംഘമാണ് ഇയാളെ വലയിലാക്കിയത്. കേസിന്റെ കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പാലക്കാട് ഗവൺമെൻറ് റെയിൽവേ പോലീസിന് കൈമാറി.




