വനനിയമ ഭേതഗതികേരള ജനതയോടുള്ള വെല്ലുവിളി:പിവി അൻവർ
മനുഷ്യനെ പരിഗണിക്കാതെ വന്യമൃഗങ്ങളുടെ മാത്രം സംരക്ഷകരാവാൻ ഒരുങ്ങുന്ന സംസ്ഥാന സർക്കാറിൻ്റെ പുതിയ നിയമ ഭേതഗതി സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെടാൻ പോവുന്നത്.
വനനിയമ ഭേതഗതി (2024) കേരള ജനതയോടുള്ള വെല്ലുവിളി.വന്യമൃഗശല്യത്താൽ ദുരിതം അനുഭവിക്കുന്ന മലയോര കർഷകരെ മനുഷ്യരായി പരിഗണിക്കാതെ, വനംവകുപ്പിന് പരമാധികാരം നൽകി കൊണ്ട് പിണറായി സർക്കാർ 2024 നവംബർ 1 ന് കേരള ഫോറസ്റ്റ് ആക്ട് ഭേതഗതി ചെയ്ത് വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്.വനം വകുപ്പ് കെട്ടി ഉയർത്തിയ ജണ്ടയുടെ കല്ലിളകിയാലൊ , ഫെൻസിംഗ് സംവിധാനങ്ങൾ വന്യമൃഗങ്ങൾ തകർത്താലൊ മനുഷ്യൻ്റെ പേരിൽ കേസെടുക്കാനും , വനത്തോട് ചേർന്നതായ തോടുകളിലെയും പുഴകളിലെയും നദികളിലെയും മീൻപിടുത്തം പൂർണ്ണമായി നിരോധിച്ച് കൊണ്ട് വനം വകുപ്പിന് കേസെടുക്കാവുന്നതുമായ തരത്തിലുള്ള ഈ നിയമ നിർമ്മാണം വരും കാലങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും വനം വകുപ്പിൻ്റെ പരിധിയിൽ കൊണ്ടുവരാൻ ഉതകുന്ന തരത്തിലുള്ളതാണ്.സംശയം ആരോപിച്ച് ആരെയും വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ വാച്ചർമാർക്ക് വരെ തടഞ്ഞുവെക്കാനും വാഹനം പരിശോധിക്കാനും , ഫോറസ്റ്റ് ബീറ്റ് ഓഫീസർമാർക്ക് വരെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനും വാറണ്ട് ഇല്ലാതെ വീടും കെട്ടിടങ്ങളും ഏത് പാതിരാത്രിയിലും സെർച്ച് ചെയ്യാനും അധികാരം നൽകുന്ന ഈ നിയമ നിർമ്മാണം മനുഷ്യൻ്റെ മൗലിക അവകാശങ്ങൾക്ക് മുകളിലുള്ള കടന്നു കയറ്റമാണ്.നിലവിൽ വനം വകുപ്പിന് വനത്തിലാണ് അധികാരമെങ്കിൽ , ക്രമസമാധാന പ്രശ്നം ഉയർത്തി പോലീസിൻ്റെ അധികാരങ്ങൾ കൂടി വനംവകുപ്പിലേക്ക് ലഭിക്കുന്ന ഭേതഗതി വനം വകുപ്പിൻ്റെ സമാന്തര ഭരണകൂടം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണ്.കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കുന്ന കർഷകനെ വന്യമൃഗത്തെ പരിഹസിച്ചെന്നും,അധിക്ഷേപിച്ചെന്നും ആരോപിച്ച് വരെ കേസെടുക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ നിയമം രൂപപ്പെടുത്തിയിട്ടുള്ളത് . മനുഷ്യനെ പരിഗണിക്കാതെ വന്യമൃഗങ്ങളുടെ മാത്രം സംരക്ഷകരാവാൻ ഒരുങ്ങുന്ന സംസ്ഥാന സർക്കാറിൻ്റെ പുതിയ നിയമ ഭേതഗതി സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെടാൻ പോവുന്നത് എന്നും പി വി അൻവർ പറഞ്ഞു .ആഭ്യന്തര വകുപ്പിൻ്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധികാരങ്ങൾ വനം വകുപ്പിലേക്ക് എത്തിക്കുന്നതുമാണ് ഈ നിയമത്തിലെ പല വകുപ്പുകളും. വനാതിർത്തിക്ക് പുറത്ത് കൃഷിയിടങ്ങളിൽ ഇറങ്ങി മനുഷ്യൻ്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ അമർച്ച ചെയ്യാൻ പോലീസിന് അധികാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുമ്പോഴാണ് , വനാതിർത്തിക്ക് പുറത്തും വനം വകുപ്പിന് പരമാധികാരം നൽകി കൊണ്ടുള്ള പുതിയ നിയമ ഭേതഗതി . പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തോടും പുഴയും നദികളും പഞ്ചായത്തിൻ്റെ അധികാരത്തിൽ പെടുന്ന ആസ്തികളാണെങ്കിൽ പുതിയ ഭേതഗതി പ്രകാരം ആയവയുടെ അധികാരം വനം വകുപ്പിനാണ് നൽകുന്നത്.നിലവിലെ വിജ്ഞാപനത്തിലെ ചില വകുപ്പുകൾ പൂർണ്ണമായും റദ്ദ് ചെയ്യപ്പെടുകയും ബാക്കിയുള്ളവയിൽ ഭേതഗതി വരുത്തുകയും ചെയ്തില്ലെങ്കിൽ മലയോര കർഷകരെ മാത്രമല്ല , സംസ്ഥാനത്തെ മുഴുവൻ പൗരന്മാരെയും നേരിട്ട് ബാധിക്കുകയും പൗരാവകാശങ്ങൾ ലംഘിക്കപ്പെട്ട് വനം വകുപ്പിൻ്റെ സമാന്തര ഭരണകൂടത്തിന് അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന തരത്തിലായിരിക്കും വനംവകുപ്പ് ഈ നിയമങ്ങൾ നടപ്പിലാക്കുക.മനുഷ്യത്വ വിരുദ്ധവും കർഷകരെ പ്രതികൂലമായ ബാധിക്കുന്നതുമായ പുതിയ നിയമ ഭേതഗതി പിൻവലിക്കുന്നതിനു വേണ്ടി കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നിച്ച് സമരമുഖത്തേക്ക് ഇറങ്ങിത്തിരിക്കേണ്ട നാളുകളാണ് നമുക്ക് മുന്നിൽ വരാനിരിക്കുന്നത് എന്നും പി വി അൻവർ എംഎൽഎ ആവർത്തിച്ചു


