മഴയിലും ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
പത്തനംതിട്ട : ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് മാത്രം അരലക്ഷം പേരാണ് ദർശനം നടത്തിയത്. പുലർച്ചെ മൂന്നിന് നട തുറന്ന് 12 മണിക്കൂറിൽ 50136 പേർ ദർശനം നടത്തി. 12255 പേരാണ് തത്സമയ ബുക്കിങ്ങിലൂടെ ദർശനം നടത്തിയത്.അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലെത്തിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം വീതമുള്ള, അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് തയാറാക്കുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് കൃഷ്ണന്റെ ലോക്കറ്റ് ഉണ്ടാക്കിയ അതേ മാതൃകയിലാണ് നിർമാണം. മണ്ഡല കാലം കഴിയും മുൻപ് വിൽപന തുടങ്ങാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.അതേ സമയം, ശബരിമലയിലെ ടോയ്‌ലെറ്റ് മാലിന്യങ്ങൾ സംസ്കരിക്കാൻ മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ ആരംഭിച്ചു. പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. രണ്ട് മൊബൈൽ ട്രീറ്റ്മെറ്റ് പ്ലാന്റുകൾ കൂടി ഡിസംബർ 15ന് ശബരിമലയിൽ എത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലാകും നാല് എം ടി യുകളും വിന്യസിപ്പിക്കും.




