ശബരിമലയിൽ വൻ തിരക്ക് ; പിടിവിടാതെ അസുഖങ്ങളും.
സന്നിധാനത്തു പതിനെട്ടാംപടി കയറാനും ദർശനത്തിനുമുള്ള വലിയ തിരക്ക് തുടരുന്നു. രാവിലെ നട തുറന്നപ്പോൾ ശരംകുത്തി വരെയായിരുന്ന ക്യൂ തുടരുകയാണ്. പകൽ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം പനി പടരാൻ ഇടയാക്കി. 22 ദിവസത്തിനിടെ 67,597 പേരാണു ചികിത്സ തേടിയത്.
ഇന്നലെ 78,036 പേർ ദർശനം നടത്തി. അതിൽ 14,660 പേർ സ്പോട് ബുക്കിങ് വഴിയാണു പതിനെട്ടാംപടി കയറിയത്. ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും ക്യൂ ശരംകുത്തി കഴിഞ്ഞിരുന്നു. പമ്പയിൽനിന്നു മണിക്കൂറിൽ 4200 മുതൽ 4300 വരെ തീർഥാടകർ മല കയറുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.




