ചക്കുളത്തുകാവ് കാര്‍ത്തിക സ്തംഭം ഉയര്‍ന്നു
കവുങ്ങിന്‍ തടിയില്‍ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരു വര്‍ഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാര്‍ത്തിക സ്തംഭം ഉണ്ടാക്കിയത്
റിപ്പോർട്ട് അനീഷ് ചുനക്കര
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയില്‍ കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. കവുങ്ങിന്‍ തടിയില്‍ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരു വര്‍ഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാര്‍ത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാര്‍ത്തിക സ്തംഭം അഗ്‌നിക്ക് ഇരയാക്കും. കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ ചടങ്ങിന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, മാനേജിംങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ഭക്തസംഗമം ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. മീഡിയ കോഡിനേറ്റര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥന്‍, കെ.എസ് ബിനു എന്നിവര്‍ നേതൃത്വം നല്‍കി.




