ചേലക്കരയിലെ ജനങ്ങൾ ഫ്ലക്സുകൊണ്ടും ചാക്കുകൊണ്ടും സാരികൊണ്ടും മറച്ച വീടുകളിൽ കഴിയേണ്ടി വരുന്നു എന്ന് ഗോവിന്ദൻ മാഷോ അദ്ദേഹത്തിൻറെ പാർട്ടി നേതാക്കളോ അനുഭാവികളോ ചിന്തിച്ചിട്ടുണ്ടോ ?പി വി അൻവർ
കേരളത്തിലെ മുഴുവൻ ആളുകൾക്കും വീട് വച്ചു കൊടുക്കുക എന്നത് അൻവറിന്റെ പരിപാടിയല്ല. അതൊക്കെ സർക്കാരും മറ്റ് ഏജൻസികളും ചെയ്യേണ്ടതാണ് എന്നും അൻവർ ആവർത്തിച്ചു
റിപ്പോർട്ട് ജലജ ജയേഷ്
പാവപ്പെട്ടവർക്ക് വീടെടുത്തു കൊടുക്കുന്നതുകൊണ്ട് പാവപ്പെട്ടവരുടെ പാർട്ടിയുടെ സെക്രട്ടറി സഖാവ് എം.വി ഗോവിന്ദൻ മാസ്റ്റർ വിഷമിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല.എന്തുകൊണ്ടാണ് ചേലക്കരയിലെ ജനങ്ങൾ ഫ്ലക്സുകൊണ്ടും ചാക്കുകൊണ്ടും സാരികൊണ്ടും മറച്ച വീടുകളിൽ കഴിയേണ്ടി വരുന്നു എന്ന് ഗോവിന്ദൻ മാഷോ അദ്ദേഹത്തിൻറെ പാർട്ടി നേതാക്കളോ അനുഭാവികളോ ചിന്തിച്ചിട്ടുണ്ടോ ? എന്നും പിവി അൻവർ ചോദിച്ചു.ഒറ്റമുറിവീട്ടിൽ ഉപയോഗിച്ച ഫ്ലക്സും സാരിയും മറ്റുംകൊണ്ട് മേൽക്കൂര കെട്ടിയാണ് ചേലക്കരയിലെ പാവപ്പെട്ടവർ മഴയിൽനിന്നും വെയിലിൽനിന്നും സ്വയംസംരക്ഷിക്കുന്നത്. പ്രായപൂർത്തിയായ പെൺമക്കളടക്കമുള്ള അനേകം കുടുംബങ്ങളാണ് കേരളം നേടിയ പുരോഗതിക്ക് നേർവിപരീതമായ അനുപാതത്തിൽ ഇവിടെ കഴിയുന്നത്. എനിക്കെതിരെ പ്രസംഗിക്കുന്ന വേളയിൽത്തന്നെ എന്തുകൊണ്ടാണ് ചേലക്കരയിലടക്കമുള്ള പാവപ്പെട്ടവർക്ക് ഈ അവസ്ഥ വന്നതെന്നു സഖാവ് ഗോവിന്ദൻമാസ്റ്റർ ഒരു നിമിഷം ആലോചിക്കണമെന്നും അൻവർ ആവർത്തിച്ചു.നിങ്ങളുടെ പാർട്ടി ഭരണത്തിലാണ് ചേലക്കരയിലെ പാവപ്പെട്ട ജനങ്ങൾക്ക് അവരുടെ വീട് നഷ്ടപ്പെട്ടത്. ലൈഫ് പദ്ധതിപ്രകാരം വീടുനൽകാമെന്നു പറഞ്ഞ്, അത്യാവശ്യം സൗകര്യമുള്ള വീട് പൊളിച്ച് തറകെട്ടിയിട്ട് ആറുവർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഇന്നുവരെ ഇവർക്ക് അതിനുള്ള ഫണ്ട് അനുവദിച്ചുനൽകാൻ നിങ്ങളുടെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ മുഴുവൻ ആളുകൾക്കും വീട് വച്ചു കൊടുക്കുക എന്നത് അൻവറിന്റെ പരിപാടിയല്ല. അതൊക്കെ സർക്കാരും മറ്റ് ഏജൻസികളും ചെയ്യേണ്ടതാണ്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ചേലക്കരയിൽ നടത്തിയ പര്യടനത്തിലാണ് മണ്ഡലത്തിലെ മനുഷ്യരുടെ അത്യന്തം ദയനീയമായ അവസ്ഥ നേരിൽ കാണാൻ കഴിഞ്ഞത്. അതേത്തുടർന്നാണ് അഭയം എന്ന പദ്ധതി തുടങ്ങാൻ തീരുമാനിച്ചതും. ഞാൻ നടത്തുന്നത് തിരഞ്ഞെടുപ്പ് അഴിമതിയെന്നാണ് ഗോവിന്ദൻ മാസ്റ്റർ ആരോപിക്കുന്നത്. അത് അഴിമതിയാണെങ്കിൽ അത് ചെയ്ത് ജയിലിൽപ്പോകുന്നതിന് എനിക്ക് മടിയില്ല. തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും അഭയം പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അൻവർ പറഞ്ഞു

