ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു
സംഭവത്തിൽ ബിബിഎംപി അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
റിപ്പോർട്ട് ജലജ ജയേഷ്
നിർമ്മാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് ബെംഗളൂരുവിൽ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു. കെട്ടിടം തകർന്നു വീഴാനിടയാക്കിയത് കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീല്‍ പറഞ്ഞു. സംഭവത്തിൽ ബിബിഎംപി അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ബിബിഎംപി ചീഫ് കമ്മീഷണറുടേതാണ് നടപടി. കെട്ടിട നിര്‍മാണം നടന്നത് ബെംഗളൂരു കോര്‍പറേഷൻ്റെ അനുമതി ഇല്ലാതെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുകയും കോര്‍പറേഷൻ ഉദ്യോഗസ്ഥര്‍ മൂന്ന് തവണ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടും നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കാന്‍ എക്സിക്യുട്ടീവ് എൻജിനീയറുടെ ഭാഗത്തു നിന്നും ശ്രമമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വിനയിയെ സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ മൂന്നു നില മാത്രം പണിതുയര്‍ത്താന്‍ കോര്‍പറേഷനില്‍ നിന്ന് അനുമതി സമ്പാദിച്ച കെട്ടിട ഉടമ നാല് നില കൂടി അനധികൃതമായി നിര്‍മിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിൽ 8 നിർമാണ തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. തുടർന്ന് കെട്ടിട ഉടമ ഭുവന്‍ റെഡ്ഢിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.




