ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ് ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത
ന്യൂഡൽഹി : ഇന്ധന ഉപയോഗത്തിൽ നിയന്ത്രണം വരുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡൽഹി സർക്കാരും. ആഗോളതലത്തിൽ നേരിടുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മേരാ ഭാരത്, മേരാ യോഗ്ദാൻ’ എന്ന പുതിയ ഒരു ക്യാമ്പയിന് ഡൽഹി സർക്കാർ തുടക്കമിട്ടു. മിതവ്യയ നയത്തിന്റെ ഭാഗമായി ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ആണ് മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചിട്ടുള്ളത്.രേഖാ ഗുപ്ത തന്റെ ഔദ്യോഗിക വാഹനവ്യൂഹം 60 ശതമാനം കുറച്ചുകൊണ്ട് ആദ്യ മാതൃക സ്വീകരിച്ചു. നിലവിൽ നാല് വാഹനങ്ങൾ മാത്രമാണ് അവരുടെ അകമ്പടിക്കായുള്ളത്. കൂടാതെ ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം , ‘മെട്രോ മൺഡേ’ തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. സ്വകാര്യ മേഖലയിലെ കമ്പനികളും സമാനമായ രീതി പിന്തുടരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എല്ലാ തിങ്കളാഴ്ചകളിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി മെട്രോയിൽ യാത്ര ചെയ്യണം. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള പെട്രോൾ, ഡീസൽ ക്വാട്ടയിൽ 20 ശതമാനം കുറവ് വരുത്തി. മാസം 200 ലിറ്റർ ലഭിച്ചിരുന്നവർക്ക് ഇനി 160 ലിറ്റർ മാത്രമേ ലഭിക്കൂ. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അടുത്ത ഒരു വർഷത്തേക്ക് ഔദ്യോഗിക വിദേശയാത്രകൾ അനുവദിക്കില്ല എന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.




