ചതിച്ചത് തണ്ണിമത്തനല്ല; ശരീരത്തില്‍ എലിവിഷം; ഞെട്ടിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്
മുംബൈ : ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇത് തണ്ണിമത്തൻ കഴിച്ചതുമൂലമുണ്ടായ ഭക്ഷ്യവിഷബാധയല്ലെന്നും, മാരകമായ എലിവിഷം ശരീരത്തിനുള്ളിൽ ചെന്നതാണെന്നും ഫോറൻസിക് പരിശോധനയിൽ ഇപ്പോൾ സ്ഥിരീകരിച്ചു. മരിച്ചവരുടെ ആന്തരാവയവങ്ങളിലും അവർ കഴിച്ച തണ്ണിമത്തന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തിന് ഉപയോഗിക്കുന്ന ‘സിങ്ക് ഫോസ്ഫൈഡ്’ (Zinc Phosphite) എന്ന മാരകമായ രാസവസ്തുവിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.മൊബൈൽ ആക്സസറീസ് കട ഉടമയായ അബ്ദുള്ള അബ്ദുൽ ഖാദർ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ (13) എന്നിവരാണ് മരണപ്പെട്ടത്. ഏപ്രിൽ 25 ശനിയാഴ്ച വാരാന്ത്യത്തിൽ രാത്രി നടന്ന വിരുന്നിന് പിന്നാലെയാണ് മരണം വിരുന്നെത്തിയത്.രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ ഒരു മണിയോടെ ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നു. തുടർന്ന് അഞ്ചു മണിയോടെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ നാലുപേരും മരിക്കുകയുമായിരുന്നു. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ആന്തരാവയവങ്ങൾ പച്ചനിറത്തിലായതായി പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇത് മാരകമായ വിഷാംശം ഉള്ളിൽ ചെന്നതിന്റെ സൂചനയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു




