പ്രണയാഭ്യർത്ഥന നിരസിച്ചു; അധ്യാപികയെ കാറിലിട്ട് ചുട്ടുകൊന്ന ശേഷം കാമുകൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ബംഗളൂരുവിനെ നടുക്കിയ ക്രൂര സംഭവത്തിൽ സ്വകാര്യ കോളേജ് അധ്യാപിക കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിയായ കാമുകൻ ആത്മഹത്യ ചെയ്തു. നന്ദി ഹിൽസിന് സമീപം നടന്ന സംഭവം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.ദേവനഹ താലൂക്ക് ഓഫീസിലെ ക്ലർക്കായ രാമചന്ദ്രപ്പ (45) ആണ് സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസറായ സരോജയെ (40) കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ബിദാദിക്ക് സമീപം ട്രെയിനിന് മുന്നിൽ ചാടി ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.സോഷ്യൽ മീഡിയ വഴിയുണ്ടായ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതായാണ് വിവരം. വിവാഹമോചിതനായ രാമചന്ദ്രപ്പ സരോജയെ വിവാഹം കഴിക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും, വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ സരോജ ഇത് നിരസിക്കുകയായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.മെയ് രണ്ടിന് ആശുപത്രിയിൽ പോകാമെന്ന വ്യാജേന സുഹൃത്തിന്റെ കാർ ഉപയോഗിച്ച് സരോജയെ കൂട്ടിക്കൊണ്ടുപോയ രാമചന്ദ്രപ്പ, യാത്രയ്ക്കിടെ വീണ്ടും വിവാഹ വിഷയത്തിൽ തർക്കമുണ്ടായതിനെ തുടർന്ന് മുൻകൂട്ടി കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം കാറിന്റെ പിൻസീറ്റിലിട്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി.കാറിൽ തീപിടിച്ചതുകണ്ട് നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കാറിലുണ്ടായിരുന്ന ‘ഓട്ടോ കൊളിഷൻ നോട്ടിഫിക്കേഷൻ’ സംവിധാനം വഴി അപകടസൂചന കാർ ഉടമയ്ക്ക് ലഭിച്ചതോടെ അന്വേഷണത്തിന് നിർണായക സൂചന ലഭിച്ചു.ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ബിദാദി റെയിൽവേ ട്രാക്കിൽ രാമചന്ദ്രപ്പയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നുള്ള ആധാർ, എടിഎം കാർഡുകൾ വഴിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




