11 പവൻ സ്വർണവും പണവും കവർന്ന് അസമിലേക്ക് കടന്നു; ട്രെയിനിൽ സാഹസികമായി പിടികൂടി പോലീസ്
സ്വർണ്ണവും പണവും കവർന്ന ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ . അസം മൊറിഗാൺ മൊയ്റാബറിയിൽ റെക്കിബുൽ ഹുസൈൻ (24)നെയാണ് അസമിൽ നിന്ന് കുറുപ്പുംപടി പോലീസ് പിടികൂടിയത്. രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെയാണ് 11 പവൻ സ്വർണവും 15,000 രൂപയും മോഷ്ടിച്ച് കടന്നു കളഞ്ഞത്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനുശേഷം ഇയാൾ അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. അന്വേഷണസംഘം അസമിൽ എത്തിയെങ്കിലും പിടികൂടുക ദുഷ്കരമായിരുന്നു. ,വേഷം മാറി താമസിച്ച് രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ ഗ്രാമത്തിലുള്ള വീട് വളഞ്ഞു. പ്രതി ഓടി തീവണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് തീവണ്ടിയിൽക്കയറി സാഹസികമായി പിടി കൂടുകയായിരുന്നു. മോഷ്ടാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന ചെയിൻ ,വളകൾ, സ്റ്റഡുകൾ, കമ്മലുകൾ ,ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു.എ എസ് പി ഹാർദ്ദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി.രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി എം ചിത്തുജി, സീനിയർ സിപി ഒ മാരായ ശ്രീജിത്ത് രവി, അരുൺ കെ കരുണ്‍, സി പി ഒ എം ആർ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




