പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ ബോംബ് സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
ചണ്ഡീഗഡ് : പഞ്ചാബിലെ പാട്യാലയിൽ റെയിൽവേ ട്രാക്കിൽ ബോംബ് സ്ഥാപിക്കുന്നതിനിടെ സ്ഫോടനമുണ്ടായി യുവാവ് മരിച്ചു. ഏപ്രിൽ 27-ന് രാത്രി പത്ത് മണിയോടെ ഡൽഹി-രാജ്പുര റെയിൽവേ ലൈനിൽ ശംഭു ടൗണിന് സമീപമാണ് സംഭവം നടന്നത്. തൻ തരൺ ജില്ലയിലെ പഞ്ചവാർ സ്വദേശിയായ ജഗ്‌രൂപ് സിംഗ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതോടെ വലിയൊരു ദുരന്തം ഒഴിവായതായാണ് പോലീസ് വ്യക്തമാക്കുന്നത്.തീവ്രത കുറഞ്ഞ ഐ.ഇ.ഡി ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബോംബ് ട്രാക്കിൽ ഉറപ്പിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കൊല്ലപ്പെട്ടയാളുടെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. ട്രാക്കിന് സമീപത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് നിന്ന് രണ്ട് ബൈക്കുകൾ, മൊബൈൽ ഫോൺ, വയറുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം നടന്നതോടെ കൂടെ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് നിഗമനം.




