March 28, 2026

നേപ്പാൾ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ലേഖക്കും അറസ്റ്റില്‍

  • March 28, 2026
  • 0 min read

ജെന്‍ സി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ നേപ്പാൾ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ലേഖക്കും അറസ്റ്റില്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭക്താപൂരിലെ ഗുണ്ടുവിലെ സ്വകാര്യ വസതിയില്‍ നിന്നാണ് ഒലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂര്യബിനായകില്‍ വച്ചാണ് ലേഖക്കിനെ പിടികൂടിയത്. പ്രക്ഷോഭം ബലാല്‍ക്കാരമായി അടിച്ചമര്‍ത്തുന്നതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂര്‍ കര്‍ക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ നിര്‍ദേശത്തിലാണ് അറസ്റ്റെന്ന് അധികാരികള്‍ സ്ഥിരീകരിച്ചു.ശര്‍മ ഒലി, ലേഖക്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചന്ദ്ര കുബേര്‍ ഖപുംഗ് എന്നിവര്‍ക്കെതിരെ നേപ്പാള്‍ ദേശീയ പീനല്‍ കോഡ് പ്രകാരം 181,182 ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രക്ഷോഭകാലത്തെ ആഭ്യന്തര സെക്രട്ടറി ഗോഖര്‍ണ മണി ദവാദി, സായുധ സേനാംഗം മേധാവി രാജു ആര്യാള്‍, മുന്‍ ദേശീയ അന്വേഷണ ഏജന്‍സി തലവന്‍ ഹുതുരാജ് ഥാപ്പ എന്നിവരടക്കമുള്ള നിരവധി ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയ നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്‌തംബര്‍ ഒമ്പതിനാണ് പ്രധാനമന്ത്രിയായിരുന്ന കെ പി ശര്‍മ ഒലി രാജിവച്ചത്. 51പേർ പ്രതിഷേധ പ്രകടനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. 1,300പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ, ആയിരക്കണക്കിന് തടവുകാര്‍ രക്ഷപ്പെടുന്നതിനും പ്രക്ഷോഭം കാരണമായി. കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ലേഖക്കും രാജിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *