നിയന്ത്രണംവിട്ട ടിപ്പർ ലോറി പാഞ്ഞുകയറി 2 പേർക്ക് ദാരുണാന്ത്യം
..തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് 2 പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ(22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..നാഗരുകുഴി പിരപ്പൻകോട് റോഡിൽ വ്യാഴാഴ്ചയായിരുന്നു അപകടം. പാറ കയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി കയറ്റം കയറുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകിലേക്ക് ഉരുളുകയായിരുന്നു. ഈ സമയം പുറകിലുണ്ടായിരുന്ന ബൈക്കിലും പിന്നാലെ വന്ന കാറിലും ലോറി ശക്തമായി ഇടിച്ചു..ടിപ്പറിനടിയിൽപ്പെട്ട കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന യാസിറിനെ ഉടൻ തന്നെ ഗ്ലാസ് തകർത്ത് പുറത്തെത്തിച്ചെങ്കിലും, ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന റിഷിനെ പുറത്തെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് 2 മണിക്കൂറോളം പരിശ്രമിക്കേണ്ടി വന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്..’കാറിൽ യാത്ര ചെയ്‌തിരുന്ന യാസിറും റിഷിനും മലപ്പുറം കക്കോവ് സ്കൂളിെ അധ്യാപകരാണ്. തിരുവനന്തപുരത്തുനിന്ന് 5 ലക്ഷം രൂപയ്ക്ക് യൂസ്‌ഡ് കാർ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു ഇരുവരും.. അപകടത്തിൽ മരിച്ച ബൈക്ക് യാത്രക്കാരായ ആദിത്യനും ജൂലിയും വിദ്യാർഥികളാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബി.എ. ഇക്കണോമിക്സസ് വിദ്യാർഥിനിയാണ് ജൂലി..’ആറ്റിങ്ങൽ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടറും വെഞ്ഞാറമൂട് അഗ്നിരക്ഷാ യൂണിറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വെഞ്ഞാറമൂട് മേൽപ്പാലം പണി നടക്കുന്നതിനാൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിടുന്നത്..




