വിഷത്തിന്റെ ടേസ്റ്റ് നോക്കി 4 പെണ്‍കുട്ടികള്‍ക്ക് ദാരൂണാന്ത്യം

ബിഹാറിലെ ഔറംഗബാദ് ജില്ലയില്‍ അഞ്ച് പെണ്‍കുട്ടികള്‍ വിഷം കഴിച്ചു. നാലുപേര്‍ മരിച്ചു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഷം കഴിച്ചാല്‍ മരിക്കുമോ എന്ന് നോക്കാം എന്ന വിചിത്രമായ പരീക്ഷണത്തിനിടെയാണ് ദുരന്തമുണ്ടായതെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മൊഴി നല്‍കി.
മോതി ബിഘ ഗ്രാമത്തില്‍ ജനുവരി 29-നാണ് സംഭവം നടന്നത്. 12-നും 15-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വയലില്‍ വെച്ച് പക്ഷികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷാംശമുള്ള പദാര്‍ത്ഥം ഇവര്‍ വെള്ളത്തില്‍ കലക്കി കുടിക്കുകയായിരുന്നു.
വിഷം കഴിച്ചാല്‍ നമ്മള്‍ മരിക്കുമോ അതോ ജീവിക്കുമോ എന്ന് നോക്കാം എന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ഇത് കുടിച്ചത്. ഞാന്‍ അല്പം മാത്രം കുടിക്കുകയും ഉടന്‍ തന്നെ തുപ്പിക്കളയുകയും ചെയ്തതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് 14-കാരി പറഞ്ഞു. നാല് സുഹൃത്തുക്കളും കണ്മുന്നില്‍ കുഴഞ്ഞുവീണ് മരിക്കുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി വീട്ടിലേക്ക് ഓടി. വീട്ടുകാര്‍ വേപ്പില കലക്കിയ വെള്ളം കുടിപ്പിച്ച് ഛര്‍ദ്ദിപ്പിച്ചതാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.എന്നാൽ, സരസ്വതി പൂജയുടെ അന്ന് ചില ആൺകുട്ടികളോടൊപ്പം കണ്ടതിന് വീട്ടുകാർ വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടികൾ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം

