ശാസ്താംകോട്ടയിൽ വഴിയോര കച്ചവടക്കാരിലേക്ക് പിക്കപ് വാൻ പാഞ്ഞുകയറി; തമിഴ്നാട് സ്വദേശിനി ഗുരുതരാവസ്ഥയില്‍.
ശാസ്താംകോട്ട: ശാസ്താംകോട്ട പോരുവഴിയില്‍ വഴിയോര കച്ചവടക്കാരിലേക്ക് പിക്കപ് വാൻ പാഞ്ഞുകയറി അപകടം. മയ്യത്തുംകര ഉറൂസ് നടക്കുന്നതിനിടെയാണ് അപകടം.പരിക്കേറ്റ 5 പേരില്‍ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ 5 പേരും ചികിത്സയിലാണ്. തമിഴ്‌നാട് സ്വദേശിയായ കച്ചവടക്കാരിക്കാണ് ഗുരുതര പരിക്ക്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കൊല്ലം-തേനി ദേശീയപാതയില്‍ മയ്യത്തുംകര ദർഗ ഷെരീഫിനു മുന്നിലാണ് അപകടം നടന്നത്. ഭരണിക്കാവ് ഭാഗത്ത് നിന്നും എത്തിയ പിക്കപ് വാൻ നിയന്ത്രണം വിട്ട് ജനനിബിഡമായിരുന്ന സ്‌ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.മണ്‍പാത്ര കച്ചവടത്തിന് എത്തിയ തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിയായ രാജകുമാരിക്ക്(45) ആണ് ഗുരുതരമായി പരുക്കേറ്റത്. നട്ടെല്ലും വയറിന്റെ ഭാഗങ്ങളും തകർന്ന നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിയിലാണ്. സമീപത്ത് ഉണ്ടായിരുന്ന സീനത്ത് (50), സിദ്ദിഖ് (47), അല്‍ത്താഫ് (16), നസീം (17) എന്നിവർക്കും പരുക്കേറ്റു. എല്ലാവരും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ് വാനും കൊല്ലം സ്വദേശിയായ ഡ്രൈവറെയും ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു..




