ചുരിദാർ ധരിച്ച് എത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല: ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് അധ്യാപികയുടെ പ്രതിഷേധം
കൊട്ടാരക്കര :ചുരിദാർ ധരിച്ചെത്തിയ കാരണം പറഞ്ഞ് പ്രധാന അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന അധ്യാപികയായ സിന്ധു എസ്. നായർക്കാണ് ദുരനുഭവം ഉണ്ടായത്.സ്‌കൂൾ മാനേജറുടെ നിർദേശപ്രകാരം സ്‌കൂൾ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ തന്നെ തടഞ്ഞുവെന്ന് അധ്യാപിക പറയുന്നു.സ്‌കൂളിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനെ തുടർന്ന് പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ നിലത്തിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പോലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്.എന്നാൽ മാനേജ്മെന്റ് അധ്യാപികയുടെ ആരോപണം നിഷേധിച്ചു. എന്ത് വസ്ത്രമിട്ടും സ്‌കൂളിൽ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂൾ മാനേജരുടെ വിശദീകരണം. ഇത്തരമൊരു ആവശ്യം താൻ ഉന്നയിച്ചിട്ടില്ലെന്നും എന്തിനാണ് അധ്യാപിക ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നുമാണ് മാനേജറുടെ പ്രതികരണം.




