ഭർതൃപിതാവിനെ ജീവനോടെ തീകൊളുത്തി കൊന്നു

മരുമകളും കാമുകനും ചേർന്ന് നടുറോഡില്‍ വച്ച് ഭർതൃപിതാവിനെ ജീവനോടെ തീകൊളുത്തി കൊന്നു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ ആണ് മരിച്ചത്. 39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിൻറെ വൈരാഗ്യത്തെ തുടർന്നാണ് ക്രൂരത.ഗുരുതര പൊള്ളലുമായി ചികിത്സയിലായിരുന്ന 64കാരൻ ശനിയാഴ്ചയാണ് മരണപ്പെട്ടു.കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ 64കാരൻ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. കടലൂരിലെ സർക്കാർ ആശുപത്രിയിലാണ് മരണം. അക്രമം നടന്ന ദിവസം രാജേന്ദ്രൻ ബൈക്കില്‍ പോകുമ്പോള്‍ മണികണ്ഠനും കൂട്ടാളികളും വഴിയില്‍ വച്ച് 64കാരനെ തടഞ്ഞു. തുടർന്ന് എല്ലാവരുടെയും മുന്നില്‍ വെച്ച് രാജേന്ദ്രന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവർ രക്ഷപ്പെട്ടു. ഈ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും വലിയ രീതിയിലെ ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു . വീഡിയോ വൈറലായതോടെ കേസ് രജിസ്റ്റർ ചെയ്ത കടലൂർ പൊലീസ് വേഗത്തില്‍ അന്വേഷണം തുടങ്ങി. രാജേന്ദ്രന്റെ മരുമകളായ ബി ജയപ്രിയയുടെ കാമുകൻ ഡി മണികണ്ഠൻ ആണ് കേസിലെ പ്രധാന പ്രതി. മറ്റുരണ്ടുപേർ ഉൾപ്പടെ നാലുപേരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


