ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി; ‘ബസിൽ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ല
കോഴിക്കോട്: ലൈംഗികാരോപണം ഉന്നയിച്ച് സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ശനിയാഴ്ച നടന്ന വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇന്ന് കോടതി വിധി പുറപ്പെടുവിച്ചത്.ഷിംജിത നിരപരാധിയാണെന്നും പ്രത്യാഘാതങ്ങൾ ആലോചിക്കാതെയാണ് വീഡിയോ ഇട്ടതെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ടി.പി. ജുനൈദിന്റെ വാദം. എന്നാൽ ദീപക്കിന്റെ മരണം ഷിംജിതയുടെ മനഃപൂർവമായ പ്രവർത്തിയുടെ ഫലമാണെന്നും കൃത്യമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും വാദിഭാഗം അഭിഭാഷകൻ കെ.പി. രാജഗോപാലൻ കോടതിയിൽ വാദിച്ചു.പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പ്രതിക്ക് തിരിച്ചടിയായി. ബസിനുള്ളിൽ വെച്ച് ദീപക് മോശമായി പെരുമാറി എന്നായിരുന്നു ഷിംജിതയുടെ ആരോപണമെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായ യാതൊന്നും കണ്ടെത്താനായില്ല. ഇരുവരും സാധാരണ നിലയിലാണ് ബസിൽ നിന്ന് ഇറങ്ങിപ്പോയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. വീഡിയോ എഡിറ്റ് ചെയ്യുന്നതിലോ പ്രചരിപ്പിക്കുന്നതിലോ മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
