തിരുവല്ലയിൽ ചോരക്കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല കുറ്റൂരിൽ ചോരക്കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.റെയിൽവേ അടിപ്പാതക്ക് സമീപം ഇന്ന് പുലർച്ചെ 4 മണിക്കാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.റെയിൽവേ അടിപ്പാതക്ക് സമീപം ജയരാജൻ എന്നയാൾ നടത്തുന്ന തട്ടുകടക്ക് സമീപമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.ജയരാജനും ഭാര്യയും പുലർച്ചെ തട്ടുകട തുറക്കാൻ എത്തിയതായിരുന്നു. ആ സമയത്താണ് സമീപത്ത് നിന്നും കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്.അങ്ങനെയാണ് അവിടെ നിന്നും ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.തുടർന്ന് സമീപവാസികൾ എത്തി പൊലീസിനെ വിവരമറിയിച്ചു.തിരുവല്ല പോലീസ് എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.CCTV ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു കൊണ്ട് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.അതിരാവിലെയുള്ള തണുപ്പിൽ ബുദ്ധിമുട്ടനുഭവിച്ച കുഞ്ഞിനെ ജയരാജും ഭാര്യയും ചേർന്ന് പുതപ്പടക്കം നൽകിയാണ് പോലീസിന് കൈമാറിയത്.പോലീസ് ഇടപെട്ടതിനാൽ തന്നെ കുട്ടിയെ എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് മാറ്റുവാൻ സാധിച്ചു.നിലവിൽ കുഞ്ഞിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.പുലർച്ചെ സംഭവ സ്ഥലത്ത് ഇരുചക്ര വാഹനങ്ങളുടെയും മറ്റും ശബ്ദം കേട്ടതായി പ്രദേശ വാസികൾ പോലീസിനോട് പറഞ്ഞു.അങ്ങനെ ഇരുചക്ര വാഹനത്തിൽ വന്ന ആരെങ്കിലുമാകാം ഇത്തരത്തിൽ ചോരക്കുഞ്ഞിനെ തട്ടുകടയുടെ സമീപം ഉപേക്ഷിച്ചത് എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധന പോലീസിൻ്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്.
