പള്ളിയിൽ നേര്‍ച്ചയ്ക്ക് പോയ സമയം വീടുകളില്‍ വ്യാപക മോഷണം; ഏഴ് പവന്‍ സ്വര്‍ണ്ണവും 7.5 ലക്ഷം രൂപയും കവര്‍ന്നു
പള്ളിയില്‍ പോയസമയത്ത് വ്യാപക മോഷണംമലപ്പുറം: വീട്ടുകാര്‍ നേര്‍ച്ചക്ക് പോയ അവസരത്തില്‍ മൂന്ന് വീടുകളില്‍ മോഷണം. ഏഴ് പവന്‍ സ്വര്‍ണ്ണാഭരണവും ഏഴര ലക്ഷം രൂപയും കവര്‍ന്നു. തിരൂര്‍ ബി.പി അങ്ങാടി കാരയില്‍ നമ്പംകുന്നത്ത് ഉസ്മാന്‍, ചെറിയേരി പിടിയേക്കല്‍ സഹീര്‍, മനാഫ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ഇന്നലെ (ബുധനാഴ്ച) പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഉസ്മാന്റെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഭാര്യ സാഹിറയുടെ മഹര്‍ ചെയിനും മക്കളുടെ സ്വര്‍ണ്ണാഭരണവുമടക്കം ഏഴ് പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. കൂടാതെ മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും 7.5 ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ചെറിയേരി പിടിയേക്കല്‍ സഹീര്‍, മനാഫ് എന്നിവരുടെ വീടുകളില്‍ നിന്നാണ് പണം കവര്‍ന്നത്. വീടിന്റെ മുന്‍ വാതില്‍ കുത്തി തുറന്നാണ് മോഷണം നടന്നത്.റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സതീഷ് കുമാറിന്റെ വീട്ടിലും മോഷണശ്രമം ഉണ്ടായി. വീട്ടുകാര്‍ നേര്‍ച്ച കഴിഞ്ഞ് എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് തിരൂര്‍ എസ്.എച്ച്.ഒ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പൊലീസും മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദന്‍ വിവേകാനന്ദനും സ്ഥലത്തെത്തി പരിശോധന നടത്തി.
