മഞ്ചേരി മെഡിക്കൽ കോളജിലെ പേ വാർഡ് സംവിധാനം കടുത്ത പ്രതിസന്ധിയിൽ
മഞ്ചേരി മെഡിക്കൽ കോളജിലെ പേ വാർഡ് സംവിധാനം കടുത്ത പ്രതിസന്ധിയിൽ. ജനറൽ വാർഡുകളിൽ രോഗികൾ കട്ടിൽ ലഭിക്കാതെ നിലത്ത് കിടക്കുമ്പോഴാണ് നാമമാത്രമായ വാടകയ്ക്ക് ലഭിക്കുന്ന 40 മുറികൾ ഡോക്ടർമാരുടെ അവഗണന മൂലം ഒഴിഞ്ഞുകിടക്കുന്നത്.പേ വാർഡുകളിലെ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ മടിക്കുന്നതാണ് പ്രധാന പ്രതിസന്ധി. ഐസിയു, ലിഫ്റ്റ്, റാംപ് തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ പേ വാർഡ് ശുപാർശ ചെയ്യാത്തതെന്നാണ് സൂചന.ഇതോടെ കേരള ഹെൽത്ത് ആൻഡ് റിസർച് വെൽഫെയർ സൊസൈറ്റിയുടെ (കെഎച്ച്ആർഡബ്ല്യുഎസ്) വരുമാനം നിലയ്ക്കുകയും ജീവനക്കാരെ സ്ഥലം മാറ്റുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.മുമ്പ് ശുപാർശകളും ദിവസങ്ങളോളം കാത്തിരിപ്പും വേണ്ടിവന്നിരുന്ന പേ വാർഡുകളാണ് ഇന്ന് അനാഥമായി കിടക്കുന്നത്. രോഗികളില്ലാതെ കൂട്ടിരിപ്പുകാർക്ക് മുറികൾ നൽകാൻ കഴിയില്ലെന്ന വ്യവസ്ഥയും തിരിച്ചടിയാകുന്നു. വരുമാനം നിലച്ചതോടെ പേ വാർഡുകൾ ഡോക്ടർമാരുടെ താമസസ്ഥലമാക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. സംവിധാനം പൂർണ്ണമായും നഷ്ടത്തിലാകുന്നതോടെ മെഡിക്കൽ കോളജിന് കെഎച്ച്ആർഡബ്ല്യുഎസിന്റെ സേവനം തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയാണുള്ളത്.
