May 15, 2026

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; 11 മണിയോടെ നാട്ടിലേക്ക് കൊണ്ടുപോകും

  • December 23, 2025
  • 0 min read
വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; 11 മണിയോടെ നാട്ടിലേക്ക് കൊണ്ടുപോകും

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പതിനൊന്ന് മണിക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സര്‍ക്കാരാണ് യാത്രയുടെ ചെലവുകള്‍ വഹിക്കുന്നത്. രാംനാരായണന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇന്നലെ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം നഷ്ടപരിഹാരം കൈമാറും.കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും. സംഭവത്തില്‍ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. എസ്‌ഐടി സംഘം അട്ടപ്പള്ളത്തെത്തി വീണ്ടും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.കേസില്‍ അഞ്ച് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ അനു, പ്രസാദ്, മുരളി, ആനന്ദന്‍, ബിപിന്‍ എന്നിവരാണ് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. ഇതില്‍ ഒന്നും രണ്ടും പ്രതികള്‍ രാംനാരായണന്റെ തലയിലും മുതുകിലും വടികൊണ്ടും കൈകൊണ്ടും അടിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളും രാംനാരായണനെ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ക്രൂര മര്‍ദനത്തിനിരയായിരുന്നു രാംനാരായണന്റെ മര്‍ദനം. പ്രതികളില്‍ അനു, പ്രസാദ്, മുരളി, ബിപിന്‍ എന്നിവര്‍ക്ക് ബിജെപി ബന്ധമുള്ളതായി സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണ്. കേസില്‍ പതിനഞ്ചോളം പേര്‍ക്ക് പങ്കുള്ളതായി നേരത്തേ പൊലീസ് പറഞ്ഞിരുന്നു. ഇവര്‍ക്കായാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *