February 5, 2026

സിഡ്‌നിയില്‍ ഭീകരാക്രമണം നടത്തിയത് ഇന്ത്യന്‍ വംശജനും മകനും; സാജിദ് അക്രം ഓസ്‌ട്രേലിയയിലേക്ക് പോയത് ഹൈദരാബാദില്‍ നിന്ന് ബി.കോം ബിരുദം നേടിയ ശേഷം.

  • December 17, 2025
  • 1 min read
സിഡ്‌നിയില്‍ ഭീകരാക്രമണം നടത്തിയത് ഇന്ത്യന്‍ വംശജനും മകനും; സാജിദ് അക്രം ഓസ്‌ട്രേലിയയിലേക്ക് പോയത് ഹൈദരാബാദില്‍ നിന്ന് ബി.കോം ബിരുദം നേടിയ ശേഷം.

സിഡ്‌നി : സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത സമൂഹത്തിന്റെ ഹനൂക്ക ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കുനേരേയുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 15 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയത് ഹൈദരാബാദ് സ്വദേശിയും മകനുമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 1998 നവംബറില്‍ വിദ്യാര്‍ത്ഥി വിസയില്‍ ഓസ്ട്രേലിയയിലേക്ക് പോയ സാജിദ് അക്രം, ഇയാളുടെ മകന്‍ നവീദ് അക്രം എന്നിവരാണ് ഭീകരാക്രമണം നടത്തിയത്. സംഭവത്തെ ഭീകരാക്രമണമെന്നാണ് ഓസ്ട്രേലിയന്‍ പൊലീസ് വിലയിരുത്തിയത്.1998 നവംബറിലാണ് സാജിദ് അക്രം വിദ്യാര്‍ത്ഥി വീസയില്‍ ഓസ്ട്രേലിയയിലേക്ക് പോയത്. പിന്നീട് ഇയാള്‍ അവിടെ സ്ഥിരതാമസമാക്കി. ഹൈദരാബാദില്‍ നിന്ന് ബി.കോം ബിരുദം നേടിയ ശേഷമായിരുന്നു ഓസ്‌ട്രേലിയയിലേക്ക് പോയത്. യൂറോപ്യന്‍ വംശജയായ വെനേര ഗ്രോസോയെയാണ് സാജിദ് അക്രം വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ടെന്നും മകന്‍ നവീദും മകളും ഓസ്ട്രേലിയയില്‍ ജനിച്ച പൗരന്മാരാണെന്നും പൊലീസ് വ്യക്തമാക്കി. സാജിദിന് ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.ഇന്ത്യയിലെ ബന്ധുക്കളുമായി സാജിദിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും 27 വര്‍ഷത്തിനിടെ ആറ് തവണ മാത്രമാണ് ഇന്ത്യയിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലേക്ക് പോകുന്നതിന് മുന്‍പ് സാജിദിന്റെ പേരില്‍ ക്രിമിനല്‍ കേസുകളോ സംശയാസ്പദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്നാമത്തെ ഒരാള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ് അക്രമികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമോ? ആക്രമണത്തിന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്‌ട്രേലിയന്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ എഎസ്‌ഐഒ വിശദമായി അന്വേഷിക്കുകയാണ്. ആറുവര്‍ഷം മുന്‍പ് ഐഎസിന്റെ സിഡ്‌നി സെല്ലുമായി അക്രമികളിലൊരാള്‍ ബന്ധപ്പെടുകയുണ്ടായോ എന്നതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, ആക്രമണത്തില്‍ മൂന്നാമതൊരു വ്യക്തിയും പങ്കെടുത്തിട്ടുണ്ടോയെന്ന സംശയത്തിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും ലക്ഷ്യവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.സംഭവം ഭീകരാക്രമണമാണെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. അക്രമികളുടെ ലക്ഷ്യവും പ്രേരണയും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബീച്ചിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന അക്രമികളുടെ വാഹനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.ജൂതരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹനൂക്ക ആരംഭിച്ച ആദ്യ ദിനത്തിലാണ് ആക്രമണം നടന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.17ഓടെ വെടിവയ്പ്പുണ്ടായി. ഹനൂക്ക ആഘോഷങ്ങളുടെ തുടക്കമായതിനാല്‍ ബോണ്ടി ബീച്ചില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. ഇവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇസ്രയേല്‍ പൗരനാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ബീച്ചിനടുത്തുള്ള നടപ്പാലത്തില്‍ കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സംപ്രേഷണം ചെയ്തു. അതേ ദൃശ്യങ്ങളില്‍, ഒരാള്‍ അതീവ ധൈര്യത്തോടെ തോക്കുധാരിയെ നേരിട്ട് നിരായുധനാക്കുന്നതും കാണാം.ബോണ്ടി ബീച്ചിലെ ആക്രമണം അത്യന്തം ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പ്രതികരിച്ചു. ജൂത സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. എന്താണ് ഹനൂക്ക? ഹനൂക്കയുടെ ആദ്യ ദിവസം ആഘോഷിക്കുന്നതിനിടെയാണ് ബോണ്ടി ബീച്ചില്‍ ആക്രമണം നടന്നത്. ഹനൂക്ക ജൂതരുടെ ‘വെളിച്ചത്തിന്റെ ഉത്സവം’ എന്നറിയപ്പെടുന്നു. ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തങ്ങളുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശത്തിനായി ഗ്രീക്കുകാര്‍ക്കെതിരെ ജൂതന്മാര്‍ നേടിയ വിജയത്തിന്റെ സ്മരണയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. എട്ട് ദിവസത്തെ ആഘോഷത്തില്‍ വിളക്കുകള്‍ തെളിയിക്കുകയും, ഗാനങ്ങളും പ്രാര്‍ത്ഥനകളും നടത്തുകയും, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. അക്രമിയെ സധൈര്യം നേരിട്ടത് അഹമ്മദ് അല്‍ അഹമ്മദ് സിഡ്‌നിയില്‍ പഴക്കച്ചവടം നടത്തുന്ന അഹമ്മദ് അല്‍ അഹമ്മദാണ് ആക്രമിയെ വെറും കൈകളോടെ നേരിട്ടത്. 43 വയസ്സുള്ള അഹമ്മദിന് ആക്രമണത്തിനിടെ രണ്ട് വെടിയേറ്റതായും അദ്ദേഹം നിലവില്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും അധികൃതര്‍ അറിയിച്ചു.ആക്രമി വെടിയുതിര്‍ക്കുമ്പോള്‍, ആയുധമില്ലാതെ ഒരാള്‍ ധൈര്യത്തോടെ തോക്കുധാരിയെ നേരിടുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ആ വ്യക്തി അഹമ്മദാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കാറുകളുടെ മറവില്‍ നിന്ന ശേഷം ആക്രമിയിലേക്കു ഓടിച്ചെത്തിയ അഹമ്മദ്, ഇയാളെ കഴുത്തില്‍ പിടിച്ച് തള്ളിയിടുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആ ആയുധം ഉപയോഗിച്ച് ആക്രമിയെ നിയന്ത്രണത്തിലാക്കി.അഹമ്മദിന്റെ സമയോചിതവും ധീരവുമായ ഇടപെടലാണ് അക്രമികളില്‍ ഒരാളെ നിരായുധനാക്കാനും കൂടുതല്‍ വലിയ ദുരന്തം ഒഴിവാക്കാനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സിഡ്‌നി വെടിവയ്പ്പിലെ ഹീറോയെന്ന നിലയില്‍ അഹമ്മദിന് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രശംസ ലഭിക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ അഹ്‌മദ് അല്‍ അഹ്‌മദിനെ അഭിനന്ദിച്ചു.ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ഓസ്‌ട്രേലിയയിലെ വിവിധ മുസ്ലിം സംഘടനകളും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തെ അപലപിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരത്തിലേറെ പേര്‍ എത്തിയിരുന്നു. ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെടിവയ്പ് ഉണ്ടായതെന്നും ഇതെക്കുറിച്ചു പലതവണ ഓസ്‌ട്രേലിയയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ പറഞ്ഞു

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *