തടി കയറ്റി വന്ന ലോറിയിൽ ബൈക്ക് ഇടിച്ച് തലവടി സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും ഗുരുതര പരിക്ക്
കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് തടി കയറ്റിവന്ന ലോറിയിലിടിച്ചു പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി എടത്വ തലവടി ആനപ്രമ്പാൽ കറുത്തേരിൽ കുന്നേൽ വീട്ടിൽ വിഷ്ണു (21) മരിച്ചു.ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ കാരക്കുന്നം പള്ളിക്കു സമീപമാണ് അപകടം. രാത്രി 9 മണിയോടുകൂടി ഹോസ്റ്റലിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്ന വഴി മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് വരി കയായിരുന്ന തടി ലോറിയുമായി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കു കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.തൃശൂർ ചെന്ത്രാപ്പിന്നി കൊരാട്ടിൽ ആദിത്യൻ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കൽ ആരോമൽ (20) എന്നിവർക്കു ഗുരുതര പരുക്കേറ്റു. അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോർച്ചറിയിൽ. മാതാവ് സിന്ധു (തലവടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗം), പിതാവ് കൊച്ചുമോൻ. ഏക സഹോദരൻ വിവേക് (എടത്വ സെയിന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി). പോലീസ് മേൽനടപടികൾ സ്വീകരിച്ചു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം സ്വദേശമായ തലവടിയിലേക്ക് കൊണ്ടുവരും. സംസ്കാരം പിന്നീട്.
റിപ്പോർട്ട് അനീഷ് ചുനക്കര



