ലഹരിവിമുക്ത കൂവൈത്ത് ലക്ഷ്യമിട്ട് വധശിക്ഷയുള്‍പ്പെട്ട കടുത്ത നിയമം
ഗുരുതര ലഹരി കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും ഉള്‍പ്പെടെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ലഹരിമരുന്ന് നിയമം കുവൈത്തില്‍ പ്രാബല്യത്തില്‍ വന്നു. ലഹരി നിര്‍മിക്കുക, കൃഷി ചെയ്യുക, ഇറക്കുമതി ചെയ്യുക,മറ്റു രാജ്യങ്ങളിലേക്കു കൊണ്ടുപോകുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും. കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് ഒരു ലക്ഷം മുതല്‍ 20 ലക്ഷം കുവൈത്ത് ദിനാര്‍ വരെ പിഴയും ചുമത്തും.പ്രായപൂര്‍ത്തിയാകാത്തവരെ ലഹരി ഇടപാടുകളില്‍ ചൂഷണം ചെയ്യുക, സ്‌കൂളുകള്‍,പുനരധിവാസ കേന്ദ്രങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍,ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ലഹരി ഉപയോഗിക്കുക, മറ്റുള്ളവരെ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയവ കടുത്ത കുറ്റങ്ങളായി കണക്കാക്കും. കുറ്റകൃത്യങ്ങള്‍ക്കായി പൊതുപദവിയോ സ്വാധീനമോ ദുരുപയോഗം ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരും. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് നിയമപരമായ നടപടികള്‍ക്കു മുന്‍പ് സ്വമേധയാ ചികിത്സ തേടാന്‍ അവസരമുണ്ട്. ഇവര്‍ക്ക് രഹസ്യസ്വഭാവത്തോടെയുള്ള ചികിത്സ ഉറപ്പാക്കും. ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപാരവും പൂര്‍ണമായും ഒഴിവാക്കുക, രാജ്യത്തെ ലഹരിമുക്തമാക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ കുവൈത്ത് ലക്ഷ്യമിടുന്നത്
റിപ്പോർട്ട് മധു



