സുഗന്ധഗിരി അമ്പതേക്കറിലെ റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കും
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകളെ തുടര്‍ന്ന് സുഗന്ധഗിരി അമ്പതേക്കറിലെ റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കുവാന്‍ നീക്കം. കല്‍പ്പറ്റ : 2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയ സുഗന്ധഗിരി അമ്പതേക്കറിലെ റോഡും കലുങ്കുകളും പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറും പൊഴുതന പഞ്ചായത്ത് സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.റോഡും കലുങ്കുകളും തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാ തടസം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.പ്രവര്‍ത്തികള്‍ക്കായി 2 കോടി 64 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പദ്ധതി സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്റ്റിമേറ്റ് കറക്ഷനുകള്‍ അവസാനഘട്ടത്തിലാണെന്നും പദ്ധതി പൂര്‍ത്തിയാകുന്നതോടെ പരാതി പരിഹരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് നിര്‍മ്മാണത്തില്‍ കാലതാമസമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രദേശവാസികള്‍ക്ക് വേണ്ടി കമല്‍ദാസ്, മാധവന്‍തമ്പി തുടങ്ങിയവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
റിപ്പോർട്ട് മധു




