1000 കോടികളുടെ ഓണ്‍ലൈന്‍ മ്യൂള്‍ അക്കൗണ്ട് വഴി തട്ടിപ്പ് നടത്തി പിടിയിലായ കേസില്‍ സി ബി ഐ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചു
ഓണ്‍ലൈനില്‍ ഷെല്‍ കമ്പനികള്‍ വഴി 1,000 കോടിയിലധികം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. നാല് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 17 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് ശൃംഖലയുമായി ബന്ധമുള്ള 58 കമ്പനികള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികള്‍ നൂറിലധികം ഷെല്‍ കമ്പനികള്‍ സൃഷ്ടിച്ചുവെന്നും ആയിരം കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഈ സൈബര്‍ തട്ടിപ്പ് ശൃംഖലയെ പോലീസ് പിടികൂടിയിരുന്നത്. വ്യാജ വായ്പാ അപേക്ഷകള്‍, വ്യാജ നിക്ഷേപ പദ്ധതികള്‍, പോന്‍സി സ്‌കീം, മള്‍ട്ടി-ലേയേര്‍ഡ് മാര്‍ക്കറ്റിംഗ് മോട്ടലുകള്‍, വ്യാജ പാര്‍ട്ടി-ടൈം ജോലി ഓഫറുകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയുള്‍പ്പെടെ വിവിധ തരം തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സംഘടിത ശൃംഖലയാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. മ്യൂള്‍ അക്കൗണ്ടുകള്‍ വഴി ഏകദേശം 1,000 കോടി രൂപയാണ് ഈ തട്ടിപ്പ് ശൃംഖല കൈമാറ്റം ചെയ്തിരുന്നത്. 111 ഷെല്‍ കമ്പനികള്‍ വഴി വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം നടത്തി. വ്യാജ ഡയറക്ടര്‍മാര്‍, വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രേഖകള്‍, വ്യാജ വിലാസങ്ങള്‍, ബിസിനസ്സ് ഉദ്ദേശ്യങ്ങളുടെ തെറ്റായ പ്രസ്താവനകള്‍ എന്നിവ ഉപയോഗിച്ചാണ് ഷെല്‍ കമ്പനികള്‍ സൃഷ്ടിച്ചതെന്ന് സിബിഐ പറയുന്നു. ഷൗ യി, ഹുവാന്‍ ലിയു, വെയ്ജിയാന്‍ ലിയു, ഗുവാന്‍ഹുവ എന്നീ നാല് ചൈനീസ് ഹാന്‍ഡ്ലര്‍മാര്‍ ആണ് തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച ഷെല്‍ കമ്പനികള്‍ക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത് എന്നും സിബിഐ യുടെ ചാര്‍ജ്ജ് ഷീറ്റില്‍ പറയുന്നു.
റിപ്പോർട്ട് മധു
