മണിമലയാറ്റിൽ കാണപ്പെട്ടത് കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം
പത്തനംതിട്ട: വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം നീരേറ്റുപുറം മണിമലയാറ്റിൽ കാണപ്പെട്ടു. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥൻ തങ്കപ്പൻ്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30 ഓടെ മൃതദേഹം മലിമലയാറ്റിലൂടെ ഒഴുകി വരുന്ന നിലയിലായിരുന്നു. നവബർ 30 ന് ജോലിയിൽ നിന്ന് വിആർഎസ് എടുത്തിരുന്ന രഘുനാഥ് ഏതാനും ദിവസങ്ങളായി വീട്ടിൽ നിന്ന് കാണാതായിരുന്നു. വീട്ടുകാർ നൽകിയ പരാതി പോലീസ് അന്വഷിച്ചു വരുകയാണ് ആറ്റിൽ മൃതദേഹം പൊന്തിവന്നത്. കാണാതാകുമ്പോൾ രഘുനാഥ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ വെച്ചിരുന്നു. വിആർഎസ് എടുത്ത രഘുനാഥിന് സഹപ്രവർത്തകർ ഇന്നലെ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നു. മൃതദേഹം ഒഴുകി നടക്കുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാർ എടത്വാ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എടത്വാ സി.ഐ അൻവറിൻ്റെ നേത്യത്വത്തിൽ പോലീസ് സ്ഥലത്തെത്തി. തകഴിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. തുടർ നടപടികൾക്ക് ശേഷം മൃതദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.




