അമ്മയെ മോശമായി നോക്കി ; മകനും സുഹൃത്തുകളും ചേർന്ന് 27കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു
കൊച്ചി: അമ്മയെ ദുരുദ്ദേശത്തോടെ നോക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്ന് യുവാക്കൾ ചേർന്ന് 27കാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ എളമക്കര പൊലീസ് അറസ്റ്റു ചെയ്തു. വലത് നെഞ്ചിൽ കുത്തേറ്റ പോണേക്കര സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ ഒളിവിലാണ്.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെരുമനത്താഴത്തെ നെസ്റ്റ് ബേക്കറിയുടെ മുന്നിൽ സംഭവം. ഇടപ്പള്ളി നോർത്ത് ചന്ദ്രത്തിൽ റോഡിലെ ശ്രീലക്ഷ്മി വീട്ടിൽ അദ്വൈത് മനോജ് കുമാർ (19), ഇടപ്പള്ളി നോർത്ത് ബി.ടി.എസ് റോഡിലെ കറുകപ്പള്ളി വീട്ടിൽ മുഹമ്മദ് സ്വാലിഹ് (20), ഇടപ്പള്ളി നോർത്ത് ബി.ടി.എസ് റോഡിലെ ധർമ്മദേവ് വീട്ടിൽ വിജയ് രാജ് ബാബു (22) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളി സ്വദേശിയായ എൽദോസ് ഒളിവിലാണ്.രണ്ട് ദിവസം മുമ്പ് തന്റെ അമ്മയെ ദുരുദ്ദേശത്തോടെ നോക്കിയെന്നാണ് ഒന്നാം പ്രതിയായ അദ്വൈത് തെറ്റിദ്ധരിച്ചത്. ഈ വിഷയത്തിൽ സംസാരിക്കണമെന്ന് പറഞ്ഞ് 27കാരനെ പ്രതികൾ വിളിച്ചുവരുത്തി. സംവാദത്തിനിടെ തർക്കം ഉണ്ടാവുകയും യുവാവ് മടങ്ങാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സംഘം പിന്തുടർന്ന് പെരുമനത്താഴത്തെ ജംഗ്ഷനിൽ തടഞ്ഞു. വാക്കേറ്റത്തിനിടെ 27കാരൻ അദ്വൈതിനെ അടിച്ചതോടെ ദേഷ്യപ്പെട്ട അദ്വൈത് അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു.തുടർന്ന് നാല് പേരും സ്ഥലത്തുനിന്ന് രക്ഷപെട്ടു. വഴിയാത്രക്കാരാണ് രക്തത്തിൽ മുക്കിക്കിടന്ന 27കാരനെ കണ്ടത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതിനാൽ പാലാരിവട്ടത്തെ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തേറ്റത്തിൽ ശ്വാസകോശത്തിലും പരിക്കേറ്റു. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.ആശുപത്രിയിൽ നിന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് മണിക്കൂറുകൾക്കകം മൂന്ന് പ്രതികളെയും പിടികൂടി. രാത്രി തന്നെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി
