തമിഴ്‌നാട് വാൽപ്പാറയിൽ നാലുവയസുകാരനെ പുലി കടിച്ചുകൊന്നു
വാൽപ്പാറ അയ്യാർപടി ജെ ഇ ബംഗ്ളാവ് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകൻ സൈബുൾ അലോൺ (5) ആണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളായ റൊജാബ് അലി , സജിത ബീഗം എന്നിവരുടെ മകനാണ് മരണപ്പെട്ട സൈബുൾ അലോൺ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.കുട്ടിയെ കാണാത്തതിനെ തുടർന്ന് വനംവകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തിൽ പാതി ഭക്ഷിച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളെ പുലി കടിച്ചുകൊണ്ടുപോകുന്നത് വാൽപ്പാറയിൽ നിരന്തരം ആവർത്തിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്‌ലാമിനെയും ജാർഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.




