ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
വടകര: ദേശീയപാതയിൽ നടന്ന ഭീകരമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ പത്ത് മാസമായി കോമാവസ്ഥയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് വലിയ ആശ്വാസവുമായി കോടതി. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള നിർണായക വിധി വടകര എം.എ.സി.ടി കോടതി പുറപ്പെടുവിച്ചു. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടത്.2024 ഫെബ്രുവരി 17-നാണ് വടകര ചോറോട് പ്രദേശത്ത് ദൃഷാനയും മുത്തശ്ശിയും കടന്നു പോകുമ്പോൾ വേഗത്തില്‍ വന്ന കാർ ഇടിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി ബേബി (62) മരിക്കുകയും ദൃഷാന ഗുരുതരമായി പരിക്കേറ്റു കോമയിലാവുകയും ചെയ്തിരുന്നു.അപകടത്തിന് ശേഷം നിർത്താതെ രക്ഷപ്പെട്ട കാര്‍ കണ്ടെത്താൻ പൊലീസിന് മാസങ്ങളോളം പരിശ്രമിക്കേണ്ടി വന്നു. പത്ത് മാസത്തെ അന്വേഷണത്തിനു ശേഷം കാറും പ്രതി ഷെജീലിനെയും കണ്ടെത്തി. വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് പ്രത്യേക നടപടികളും സ്വീകരിച്ചിരുന്നു.കേസിൽ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കുന്നതിൽ ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടൽ നിർണായകമായി. എങ്കിലും, അപകടത്തിന് ഏഴ് മാസം കഴിഞ്ഞിട്ടും ദൃഷാനയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാത്തത് വലിയ ചർച്ചയായിരുന്നു.
