അടിമാലി മണ്ണിടിച്ചില്‍: മണ്ണില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവ് ബിജു മരിച്ചു; ഭാര്യ സന്ധ്യ ചികിത്സയിൽ
ഇടുക്കി: അടിമാലിയില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭര്‍ത്താവിന്‍റെ മരണമാണ് സ്ഥിരീകരിച്ചത്. ലക്ഷംവീട് നിവാസിയായ ബിജുവാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഏകദേശം ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ രാത്രി 4.50 ഓടെയാണ് ബിജുവിനെ പുറത്തെടുത്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.ബിജുവിന്റെ ഭാര്യ സന്ധ്യയെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. സന്ധ്യയുടെ കാലിന് സാരമായ പരിക്കുകളുണ്ട്. അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സന്ധ്യയെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ സന്ധ്യയെ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ശനിയാഴ്ച രാത്രി 10.20 ഓടെയാണ് അടിമാലി ലക്ഷംവീട് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് നേരത്തെ തന്നെ മണ്ണിടിച്ചില്‍ ഭീഷണി നിലനിന്നത് മൂലം 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇതില്‍ ബിജുവിനെയും സന്ധ്യയെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനായി വീട്ടില്‍ തിരിച്ചെത്തിയ സമയത്താണ് ദുരന്തം സംഭവിച്ചത്.സംഭവ വിവരം അറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും പൊലീസിനെയും അറിയിക്കുകയും ചെയ്തു. വീടിനകത്തുനിന്ന് സഹായത്തിനായുള്ള നിലവിളി കേട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്
